ലയനത്തിന്റെ ഗുണം കിട്ടിയില്ല: കലാപക്കൊടി ഉയർത്തി പി.ജെ.ജോസഫ്

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമായി. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ലഭിച്ചില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണു ജോസ് കെ.മാണിയുടെ കേരള യാത്രയെന്നു ജോസഫ് തുറന്നടിച്ചു. പാര്‍ട്ടിക്കു രണ്ടു സീറ്റ് കിട്ടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ജോസഫ് തിരുവനന്തപുരത്തു പറഞ്ഞു. 

ജോസ് കെ.മാണിയുടെ യാത്രയ്ക്കു പാര്‍ട്ടിയില്‍നിന്നു കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണു യാത്ര സംഘടിപ്പിച്ചതെന്ന പരാതിയുളള കാര്യം ജോസഫ് വെളിപ്പെടുത്തിയത്. ജോസ് കെ.മാണിയെ നേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള മാണി വിഭാഗത്തിന്റ നീക്കമാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടി നടത്തുന്ന പരിപാടിയാണ്, ജോസ് കെ.മാണി നയിക്കുന്നു എന്നു മാത്രമെന്നു മറുപടി.

കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണം. കേരള കോണ്‍ഗ്രസുകള്‍ ലയിച്ചിട്ടും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസടക്കം പുറത്തുള്ള  കേരള കോണ്‍ഗ്രസ് ഘടകങ്ങളുമായി കൈകോര്‍ക്കുമോയെന്ന ചോദ്യത്തിനു കേരള കോണ്‍ഗ്രസുകാര്‍ ലയിക്കുക പതിവാണെന്നും സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു പ്രതികരണം. കേരളയാത്ര നടക്കുന്നതിനിടെ ബുധനാഴ്ച ഗാന്ധി സ്റ്റഡി സെന്ററിന്റ ആഭിമുഖ്യത്തില്‍ ജോസഫ് തിരുവനന്തപുരത്തു സര്‍വമത പ്രാര്‍ഥനായജ്‍ഞം സംഘടിപ്പിച്ചതു പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ തെളിവാണെന്നു സൂചനയുണ്ട്.