ഭീഷണിയുണ്ട്; അതിർത്തി മതിലിന് പണം വേണമെന്ന് വീണ്ടും ട്രംപ്

വാഷിങ്ടൻ ∙ മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരി കള്ളക്കടത്തും കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളുമെല്ലാം യുഎസിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം അനുവദിക്കണമെന്ന് കോൺഗ്രസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ അനുമതിയില്ലാതെ തന്നെ മതിലിനു പണം ലഭ്യമാക്കാൻ പ്രസിഡന്റിന്റെ അധികാരമുപയോഗിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ, കോൺഗ്രസുമായി ചേർന്ന് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുമെന്നാണ് ഇന്നലെ ടിവി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്.

ഡെമോക്രാറ്റുകളുടെ എതിർപ്പിനെ തുടർന്നുള്ള പണപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 18 ദിവസമായി ഫെഡറൽ സർക്കാരിന്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചിരിക്കയാണ്. ഇത് ട്രംപിനെതിരെ ജനരോഷം ഉയർത്തുന്നു. കലിഫോർണിയയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അനധികൃത കുടിയേറ്റക്കാരന്റെ കുത്തേറ്റു മരിച്ച ഫിജിക്കാരനായ ഇന്ത്യൻ വംശജൻ റൊനിൽ റോൺ സിങ്ങിനെ രാജ്യത്തിന്റെ നായകനെന്ന് ട്രംപ് വിശേഷപ്പിച്ചു. സിങ്ങിന്റെ കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു. അതേസമയം, പ്രസിഡന്റ് ഭീതി വളർത്തുകയും അതിർത്തിയിലെ കാര്യങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുകയുമാണെന്ന് ഡെമോക്രാറ്റ് നേതാക്കൾ പറഞ്ഞു.