ഇറാന്റെ ഉപഗ്രഹ വിക്ഷേപണ ശ്രമം പരാജയപ്പെട്ടു

ടെഹ്റാൻ ∙ അമേരിക്കയുടെ വിമർശനവും മുന്നറിയിപ്പും അവഗണിച്ച് ഇറാൻ നടത്തിയ ഉപഗ്രഹ വിക്ഷേപണ ശ്രമം പരാജയപ്പെട്ടു. വിജയകരമായ 2 പരീക്ഷണങ്ങൾക്കു ശേഷമാണ് വാർത്താവിനിമയ ഉപഗ്രഹമായ പായം വിക്ഷേപിച്ചതെങ്കിലും അവസാനഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. ആണവ പ്രശ്നത്തിൽ യുഎൻ ഉപരോധം നേരിടുന്ന ഇറാൻ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെ യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.

വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ആണവയുദ്ധ സാമഗ്രികളുടെ വിക്ഷേപണത്തിനും ഇറാൻ ഉപയോഗിച്ചേക്കുമെന്നാണ് യുഎസ് ഭീതി. ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഇറാന് ആരുടെയും അനുമതി ആവശ്യമില്ലെന്നും വേണ്ട സമയത്ത് നടത്തുമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. മറ്റൊരു വാർത്താ വിനിമയ ഉപഗ്രഹമായ ദോസ്തിയുടെ വിക്ഷേപണം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആദ്യ ടെലികോം ഉപഗ്രഹമായ ഒമിദ് (പ്രതീക്ഷ) 2009 ഫെബ്രുവരിയിൽ ഇസ്ലാമിക വിപ്ലവത്തിന്റെ 30–ാം വാർഷികത്തോടനുബന്ധിച്ചാണ് വിക്ഷേപിച്ചത്.