ട്രംപ് വഴങ്ങി, യുഎസിൽ ഭരണസ്തംഭനം തീർന്നു

വാഷിങ്ടൻ∙ യുഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണസ്തംഭനത്തിനു താൽക്കാലിക പരിഹാരം. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനവിനിയോഗ ബില്ലിൽ ഒപ്പിട്ടതോടെയാണു 36 ദിവസം നീണ്ട ഭാഗിക ഭരണസ്തംഭനത്തിന് അവസാനമായത്.

ധനവിനിയോഗത്തിനു തടസ്സം നേരിട്ട സർക്കാർ വകുപ്പുകൾക്കു ഫെബ്രുവരി 15 വരെ ശമ്പളമുൾപ്പെടെ ചെലവിനുള്ള തുക അനുവദിച്ചുള്ള ബില്ലിലാണു ട്രംപ് ഒപ്പുവച്ചത്. ജനപ്രതിനിധി സഭയും സെനറ്റും നേരത്തേ ഇത് അംഗീകരിച്ചിരുന്നു. മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടാൻ 570 കോടി ഡോളർ വകയിരുത്താൻ പ്രതിപക്ഷം അനുമതി നൽകാതിരുന്നതോടെയാണു ധനബില്ലിൽ ഒപ്പിടില്ലെന്ന നിലപാട് ട്രംപ് സ്വീകരിച്ചത്. 

ശമ്പളമില്ലാതെ 8 ലക്ഷം സർക്കാർ ജീവനക്കാർ ജോലി ചെയ്യാൻ നിർബന്ധിതരായതും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയതും യുഎസിൽ വലിയ കോളിളക്കമാണുണ്ടാക്കിയത്. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയാൻ യുഎസ്–മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കണമെന്നാണു ട്രംപിന്റെ നിലപാട്. സർക്കാർ ഖജനാവിലെ പണമുപയോഗിച്ചുള്ള മതിൽനിർമാണം ദുർവ്യയമാണെന്നു പ്രതിപക്ഷം വാദിക്കുന്നു.