ഐഫോൺ X ഉപയോഗിച്ച യുവതിക്ക് 12 കോടി പിഴ; സംഭവിച്ചതെന്ത്?

ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ കമ്പനികളാണ് സാംസങ്ങും ആപ്പിളും. രണ്ടു കമ്പനികളുടെയും ഉൽപ്പന്നങ്ങൾ വിപണിയിൽ വൻ മൽസരവുമാണ്. ഇരു കമ്പനികളും തമ്മിൽ വിവിധ വിഷയങ്ങളിൽ നിരവധി കേസുകളും നടക്കുന്നുണ്ട്. എന്നാൽ ഐഫോൺ X ഉപയോഗിച്ചതിന്റെ പേരിൽ കുടുങ്ങിയ സാംസങ് ബ്രാൻഡ് അംബാസഡറാണ് ഇപ്പോൾ വാർത്തകളിലെ താരം. ബ്രാൻഡ് അംബാസഡറായ യുവതി 12 കോടി രൂപ പിഴ നൽകാനാണ് സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും വിലകൂടിയ, സുരക്ഷിതമെന്ന് ആപ്പിൾ അവകാശപ്പെടുന്ന ഫോണാണ് ഐഫോൺ X. ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരമായി ആരുമുണ്ടാകില്ല. ആപ്പിളിന്റെ എതിരാളികൾ പോലും ഐഫോൺ ഉപയോഗിക്കുന്നുണ്ട്. സാംസങ് ബ്രാൻഡ് അംബാസഡർക്കും സംഭവിച്ചത് ഇതു തന്നെയാണ്. സാംസങ്ങിന്റെ ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നതിന് പകരം ഐഫോൺ ഉപയോഗിച്ചു. ഇക്കാര്യം സോഷ്യല്‍മീഡിയയിൽ വൻ ചർച്ചയാകുകയും ചെയ്തു.

ടിവി ചർച്ചയ്ക്ക് എത്തിയപ്പോഴാണ് സാംസങ്ങിന്റെ റഷ്യയിലെ അംബാസഡര്‍ ക്സീന സോബ്ചാക് ഐഫോൺ X കൊണ്ടുവന്നത്. റഷ്യൻ പ്രസിഡൻഡ് വ്ളാഡിമിർ പുടിന്റെ അടുത്ത വക്താവാണ് ഇവരെന്ന് വാദമുണ്ട്. പൊതുചടങ്ങുകളിലും ടെലിവിഷൻ ഷോകളിലും ഗ്യാലക്സ് നോട്ട് 9 ഉപയോഗിക്കണമെന്നതാണ് സാംസങ് കമ്പനിയുമായുള്ള കരാർ.

എന്നാൽ അടുത്തിടെ നടന്ന ചാനൽ ചർച്ചിക്കിടെ സാംസങ് ബ്രാന്‍ഡ് അംബാസഡർ  ഐഫോൺ X ഉപയോഗിക്കുന്നതായി കണ്ടെത്തി. ഐഫോൺ X പേപ്പർ കൊണ്ട്  മറച്ചു വെച്ചതായി സോഷ്യൽമീഡിയ ഉപയോക്താക്കളാണ് പുറത്തുക്കൊണ്ടുവന്നത്. ഇതോടെ കമ്പനിയുടെ കരാർ തെറ്റിച്ച ബ്രാൻഡ് അംബാസഡർ 1.6 മില്ല്യന്‍ ഡോളർ (ഏകദേശം 12 കോടി രൂപ) പിഴ നൽകണമെന്നാണ് സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്.