കൊളംബസ് ‘ടെലിസ്കോപ്പിലൂടെ’ നോക്കിട്ടുണ്ടെങ്കിൽ ലാലിന്റെ മരയ്ക്കാർക്കും ആവാം

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാരിന്റെ ആദ്യ ചിത്രം ദിവസങ്ങൾക്ക് മുൻപ് നായകൻ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇതോടെ ഒരു വിഭാഗം ചരിത്രകാരന്‍മാരും സോഷ്യൽമീഡിയ ഉപയോക്താക്കളും വിമർശനങ്ങളുമായി രംഗത്തെത്തി. കുഞ്ഞാലിമരയ്ക്കാർ ടെലിസ്കോപ്പിലൂടെ നോക്കിയിട്ടില്ലെന്നും ചിത്രത്തിൽ കാണുന്നത് പതിനേഴാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ഉപകരണമാണെന്നുമാണ്.

എന്തുകൊണ്ട് പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലി മരക്കാരിന് ഇത്തരമൊരു രൂപത്തിലുള്ള ടെലിസ്കോപ്പിലൂടെ നോക്കികൂടാ. അങ്ങനെ നോക്കിയിട്ടുണ്ടാകുമെന്ന് തന്നെയാണ് മറ്റൊരു വിഭാഗം ഗവേഷകർ കരുതുന്നത്. കാരണം പോർച്ചുഗീസുകാരനായ വാസ്കോഡഗാമ 1498 മെയ് 20നാണ് കോഴിക്കോട്ട് കപ്പലിറങ്ങിയത്. അന്ന് കപ്പലിൽ യാത്ര ചെയ്യുമ്പോൾ കടൽ നിരീക്ഷിക്കുന്നതിനായി ടെലിസ്കോപ്പിനു സമാനമായി ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട്. ഇതിന്റെ ചിത്രങ്ങളും കാണാം കഴിയും.

എന്നാൽ കുഞ്ഞാലിമരക്കാർ ഉപയോഗിച്ചിരുന്നത് ആധുനിക ദൂരദർശിയല്ലെന്നും കേവലം കടൽ കൊളളക്കാരുടെ കപ്പലുകൾ നിരീക്ഷിക്കാനുള്ള ചെറിയ ഉപകരണം മാത്രമാണെന്നും ചരിത്രം വായിച്ച് അനുമാനിക്കാം. ഉപയോഗിച്ചിരുന്നോ, ഇല്ലയോ എന്നതിന് വ്യക്തമായ തെളിവുകളും ഇല്ല. കുഞ്ഞാലിമരക്കാരിന്റെ ചരിത്രകാലമെന്ന് പറയുന്നത് 16–ാം നൂറ്റാണ്ടാണ്. എന്നാൽ ആധുനിക ദൂരദർശിനിയുടെ ആദ്യപതിപ്പ് ഗലീലിയോ പുറത്തിറക്കുന്നത് 17–ാം നൂറ്റാണ്ടിലുമാണ്. ഗലീലിയോയുടെ വാന നിരീക്ഷണങ്ങൾ തുടങ്ങുന്നത് 1609ലാണ്. പിന്നീട് ഏറെ കഴിഞ്ഞാണ് ദൂരദർശിനി ഇന്ത്യയിലെത്തുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ചത് 1651 ൽ സൂറത്തിലെത്തിയ ഇംഗ്ലീഷുകാരനായ ഷാക്കർലിയാണ്. എന്നാൽ ഇതിനു മുൻപെ കടൽ നിരീക്ഷണത്തിനായി രാജാക്കൻമാരുടെ നാവിക സേനകൾ വിവിധ ഉപകരണങ്ങളുടെ സഹായം തേടിയിരുന്നുവെന്ന് ചരിത്രത്തിലുണ്ട്.

വാസ്കോഡഗാമ കപ്പൽ യാത്ര നടത്തുമ്പോൾ എതിരെയുള്ള വസ്തുക്കളെ നിരീക്ഷിക്കാനും ദൂരം കണക്കാക്കാനും ചില ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകളിൽ കാണാം. പതിനാലാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ദൂരദർശിനിയുമായി സാമ്യമുള്ള ഉപകരണം വിവിധ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

അമേരിക്ക കണ്ടെത്തിയ ക്രിസ്റ്റഫർ കൊളംബസ് ടെലിസ്കോപ്പിന് സമാനമായ ഒരു ഉപകരണം ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്ന രേഖകളിൽ കാണുന്നുണ്ട്. ഇക്കാര്യം ചിത്രങ്ങളിലും ഗ്രാഫിക്സുകളിലും കൊളംബസിനെ കുറിച്ചുള്ള പുസ്തകങ്ങളുടെ പുറം കവറുകളിൽ വരെ കാണാം. 1492 ലാണ് കൊളംബസിന്റെ കടൽ യാത്ര തുടങ്ങുന്നത്. വാസ്കോഡ്ഗാമ കേരളത്തിലെത്തുന്നത് 1498ലുമാണ്.

കേരളത്തിലെത്തിയ വാസ്കോഡ് ഗാമയിൽ നിന്ന് സാമൂതിരിയും മരക്കാൻമാരും പോർച്ചുഗീസ് നാവിഗേഷൻ സാങ്കേതിക വിദ്യകൾ സ്വന്തമാക്കിയിട്ടുണ്ടാകാം. വാസ്കോഡ്ഗാമയ്ക്ക് ശേഷവും നിരവധി വിദേശികൾ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1507 മുതൽ 1600 വരെയാണ് കുഞ്ഞാലിമരക്കാർമാരുടെ കാലം. ഇന്ത്യയിലെ തന്നെ ആദ്യത്തെ നാവിക സേന കൂടിയായിരുന്നു മരക്കാൻമാരുടേത്. ഇതിനാൽ തന്നെ പുറംകടലിൽ നിന്നു വരുന്നവരെ നിരീക്ഷിക്കാൻ അന്നു ലഭ്യമായിരുന്നു എല്ലാ സംവിധാനങ്ങളും ഇവർ ഉപയോഗിച്ചിരിക്കാം.

ബഹിരാകാശ നിരീക്ഷണം നടത്താനോ, കിലോമീറ്ററുകളോളം ദൂരത്തെ കാഴ്ചകൾ കാണാനോ ശേഷിയുള്ളതായിരുന്നില്ല ആദ്യത്തെ കപ്പൽ നാവിഗേഷൻ സംവിധാനങ്ങൾ. വാസ്കോഡ്ഗാമ കടൽ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ചതിന് സാമൂരി കോലോത്ത് തെളിവുകളുണ്ടെന്നാണ് ഒരു വിഭാഗം ചരിത്രകാരൻമാർ പറയുന്നത്.