ആലുവ-മൂന്നാർ റോഡ് വഴി ഒരു ഓഫ് റോഡ് യാത്ര

മഴക്കാലത്ത്  ആലുവ മൂന്നാർ റോഡ് വഴി ഒരു ഓഫ് റോഡ് യാത്ര കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. ആരും അത്ര പ്രോത്സാഹിപ്പിച്ചില്ല.  രണ്ടാമതായി മഴയത്ത് റോഡ് ഇടിയാനും മരങ്ങൾ വീണ് യാത്ര തടസ്സപെട്ട് വനത്തിൽ അകപെട്ടു പോകാനുമുള്ള സാധ്യതയുള്ളതിനാൽ വീട്ടുകാർക്ക് അത്ര രസിച്ചില്ല. മാത്രമല്ല കാട്ടാന കൂട്ടങ്ങളുടെ വിഹാര ഭൂമിയാണ്. യാത്ര പോകണമെന്ന മനസ്സിലെ ആഗ്രഹം സഫലമായി. ഞങ്ങൾ 4 പേർ അടങ്ങുന്ന ഗ്രൂപ്പ് ചാലക്കുടിയിൽ നിന്നും, കോതമംഗലം തട്ടേകാട് വഴി കുട്ടംമ്പുഴയിൽ എത്തി. അവിടെ നിന്ന് മാമലകണ്ടം വനപാത പിടിച്ച് യാത്ര തുടർന്നു. ഇവിടെ തരക്കേടില്ലാത്ത റോഡായിരുന്നു.

  ആനയുടെ സാന്നിധ്യം ഇവിടം മുതൽ കണ്ട് തുടങ്ങി. വഴി നീളെ ആന പിണ്ടം കിടപ്പുണ്ടായിരുന്നു മാമലകണ്ടത്ത് നിന്നു ആനകുളം പോകാൻ ഒരു ഫോറസ്റ്റ് ചെക്ക് പോയിന്റ് കടക്കണം. സാധാരണ ഗതിയിൽ സ്വന്തം 4x4 ന് പെർമിഷൻ കൊടുക്കുന്നില്ല എന്ന് അറിയാവുന്നതിനാൽ ഞങ്ങൾ കൊറത്തി കുടി ആദിവാസി കുടിയിലെ സുഹൃത്ത് രാമപ്പനെ കൂടെ കൂട്ടിയിരുന്നു. അതുകൊണ്ട് പെർമിഷൻ കിട്ടി.

രാവിലെ ആനക്കൂട്ടം വഴിയിൽ ഉണ്ടായിരുന്നുവെന്ന് രാമപ്പൻ പറഞ്ഞപ്പോൾ സൂക്ഷിച്ചാണ് വണ്ടിയോടിച്ചിരുന്നത്. നിബിഡ വനത്തിൽ വഴിക്കിരുവശവും ഇടതൂർന്ന ഈറ്റ കാടുകൾ കൊണ്ട് മൂടിയിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ വിഹരിക്കുന്ന ഒരു പ്രദേശമാണിത്. ഏകദേശം 20 കിലോമീറ്റർ ഓഫ് റോഡാണ് മാമല കണ്ടം ആനകുളം റോഡ്. മാമലകണ്ടത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റർ പോയാൽ കുറത്തി കുടി ആദിവാസി ഊര് എത്തും. രണ്ട് മലകൾക്കിടയിലായി അറുപത്തിനാല് കുടുംബങ്ങൾ വസിക്കുന്നുണ്ട്, ഞങ്ങൾക്കുള്ള  ഉപദേശങ്ങള്‍ നൽകി രാമപ്പൻ കുറത്തി കുടി ആദിവാസി ഊരിലിറങ്ങി.

ആനക്കുളം

ഇവിടെ നിന്ന് ഏകദേശം 10 കിലോമീറ്റർ പോയാൽ പെരുമ്പൻ കുത്ത് ജനവാസ മേഖല. ആനകൾ കൂട്ടമായി മലയിടിച്ച് കടന്നു പോയ ഭാഗങ്ങൾ  പലയിടത്തും കണ്ടു. യാത്രയെ തണുപ്പിച്ചു കൊണ്ട് മഴയും പെയ്യാൻ തുടങ്ങിയിരുന്നു. വഴി നീളെ കിടക്കുന്ന ആന പിണ്ടം ഉള്ളിൽ ഭീതി ജനിപ്പിച്ചിരുന്നു എങ്കിലും വഴി തടയാൻ എവിടേയും ആനകളെ കണ്ടില്ല. ആനകളുടെ സംഖ്യ വളരെയേറെ ഉയർന്ന പ്രദേശത്തിന്റെ ഒരു പ്രതീതി ആണ് ആ വഴി സഞ്ചരിക്കുമ്പോൾ ദൃശ്യമാകുക. മാമലകണ്ടത്ത് നിന്ന് നാല് മണിക്കൂർ എടുത്തു പെരുമ്പൻ കുത്ത് വെള്ളച്ചട്ടത്തിന്ന് മുകളിലുള്ള പാലം എത്താൻ.

വന മധ്യത്തിലുള്ള മനോഹരമായ ഈ വെള്ളച്ചാട്ടം താഴേ നിന്ന് ദൃശ്യമല്ല. പെരുമഴയായതിനാൽ താഴേക്കിറങ്ങാനുള്ള ചാൽ അപകടകരമായിരുന്നു. താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വാഴച്ചാൽ പോലെയോ അതിൽ കൂടുതലാ ഭീതി ജനിപ്പിക്കുന്നതായിരുന്നു. വൈകിട്ട് ആറു മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തി. ആനകുളം അമ്പലത്തിന് മുന്നിൽ ആനകൾ സ്ഥിരം വെള്ളം കുടിക്കാൻ വരുന്ന ആറിന് അക്കരയിൽ ആനക്കൂട്ടത്തെ പ്രതീക്ഷിച്ചു.

പക്ഷെ മഴക്കാലത്ത് അവരുടെ വരവുകുറവാണെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങൾ നേരേ കോഴിവിള ആദിവാസി കുടി ലക്ഷ്യമാക്കി വണ്ടി വിട്ടു. ഏകദേശം 8 കിലോമീറ്റർ ഓഫ് റോഡ് പോയാൽ അവിടെയെത്താം.

രാവിലെ ആനകുളത്ത് നിന്ന് തിരിക്കുന്നതിന് മുമ്പ് സമീപത്തുള്ള ചെറുതും വലുതുമായ ചപ്പാത്തുകൾ കാണാൻ സാധിച്ചു. മുറിച്ച് കടക്കുന്ന വഴികൾ ഉണ്ടെങ്കിലും ഒഴുക്ക് കൂടുതൽ ആയതിനാൽ വണ്ടി കൊണ്ട് പോകാൻ സാധ്യമല്ല. മാത്രമല്ല യാതൊരു മുന്നറിയിപ്പും ഇല്ലാതെ അരുവികളിൽ നിമിഷ നേരം കൊണ്ട് വൻതോതിൽ ജലനിരപ്പുയരാം.

മുറിച്ച് കടക്കുന്നവർ സൂക്ഷിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്. തിരിച്ച് മാങ്കുളം വഴി മച്ചിപ്ലാവ് ഇരുമ്പ് പാലം കൂടി വനപാതയിലൂടെ കൊയ്നിപാറ ഓഫ് റോഡ് കഴിഞ്ഞ് അഞ്ച് മണിയോടെ ചാലക്കുടിയിലേക്ക് തിരിച്ചു. വനഭംഗിയും വന്യതയും ഭീതിയും മഴയും കാറ്റും കോടയും പിന്നെ ഓഫ് റോഡ് ഡ്രൈവിങ്ങും ഇഷ്ടമുള്ളവർക്ക് ഇതൊരു സ്വർഗ്ഗപാതയാണ്.