സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് അനങ്ങൻ മലയും അതിന്റെ താഴ്‌വരയും. മലയാളത്തിലും അന്യ ഭാഷകളിലുമായി നൂറിലധികം സിനിമകളിൽ ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയുടെ സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച അനങ്ങൻ മലയിലെ കാഴ്ച കാണാൻ നിരവധിപേരാണ് എത്തുന്നത്.

കേട്ടറിഞ്ഞ കഥകളുടെ കാഴ്ച മനസ്സിനെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പശ്ചിമഘട്ടമലനിരകളിൽ നിന്നു വേർപെട്ട് വൃക്ഷങ്ങളില്ല പാറകൾ‍ മാത്രമുള്ള ഒരു മലയാണ് അനങ്ങൻ മല.  ശാന്തമായൊഴുകുന്ന കൊച്ചരുവികള്‍, മലയിടുക്കുകളിലൂടെ ശക്തിയായി പതിക്കുന്ന ജലപാതങ്ങള്‍, വിസ്തൃതമായ പുല്‍പ്പരപ്പുകള്‍, ഇലക്കാടുകള്‍ തിങ്ങിനിറഞ്ഞ കുന്നും അടിവാരവും ഒരുമിക്കുന്ന  അനങ്ങൻമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനും ചെര്‍പ്പുളശ്ശേരിക്കും ഇടയിലാണ് അനങ്ങൻമല നിലകൊള്ളുന്നത്. പെരുന്തൽമണ്ണ - ചെറുപ്പുളശ്ശേരി വഴി അമ്പലപ്പാറയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് അനങ്ങൻ മലയുടെ അടിവാരത്തേക്ക് എത്തിചേരാം.

ചെർപ്പുളശ്ശേരിയിൽ നിന്നും ഏഴു കിലോമീറ്റർ ദൂരമുണ്ട് അനങ്ങൻ മലയിലേക്ക്, ഒറ്റപ്പാലത്ത് നിന്ന് 10 കിലോമീറ്ററും. അനങ്ങനടി, പൂക്കോട്ടുകാവ്, അമ്പലപ്പാറ എന്നീ പഞ്ചായത്തുകളിലും ഒറ്റപ്പാലം നഗരസഭയിലുമായി നീണ്ടുകിടക്കുന്ന അനങ്ങൻ ഹിൽസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിനു 1200 അടി ഉയരമുണ്ട്.

കരിങ്കൽ പാറകൾ നിറഞ്ഞ മലയും താഴ്വരയും ആരെയും ആകർഷിക്കും.

ഇക്കോ ടൂറിസം സെന്ററിലെ കൗണ്ടറിൽനിന്നും ടിക്കറ്റെടുത്ത് വേണം മല മുകളിലേക്ക് എത്താൻ.  കുറച്ചുഭാഗത്ത് പടികളുണ്ട്.

പടികൾ കയറി എത്തുന്നിടത്ത് വിശ്രമിക്കാനായി ഇരിപ്പിടങ്ങളും കുട്ടികൾക്കുള്ള പാർക്കും ഒരുക്കിയിട്ടുണ്ട്. നടന്നു ക്ഷീണിച്ചെത്തുന്ന ചില കുടുംബങ്ങൾ അവിടെ കുട്ടികളുമൊത്ത് കളികളിൽ മുഴുകിയിരിക്കുന്നതും കാണാം. 

മുകളിലേക്ക് കയറണമെങ്കിൽ പാറയിലൂടെ അൽപം സാഹസപ്പെട്ട് കയറുക തന്നെ വേണം.   മിനുസമാർന്ന പാറയിലൂടെ ശ്രദ്ധയോടെ മുകളിലേക്ക് കയറാം. അനങ്ങന്‍ മലയുടെ മുകളിലെത്തി നോക്കിയാല്‍ നാലുവശവും പച്ച പുതച്ച മലകളാണ്  ദൃശ്യം മനോഹരമാണ്.

ചുറ്റുപാടും പാലക്കാടൻ ഗ്രാമഭംഗി. കൃഷിയും കരിമ്പനകളും പച്ചപ്പുനിറഞ്ഞ കുന്നുകളുമൊക്കെയായി  വള്ളുവനാടൻ ഭൂപ്രകൃതിയുടെ സൗന്ദര്യം മുഴുവൻ കൺമുന്നിൽ! 

മലമുകളിലെ പാറപ്പുറത്ത  തണുത്ത കാറ്റേമേറ്റ് അസ്തമയ സൂര്യന്റ ഭംഗിയും  ചുവന്ന വട്ടമായി പടിഞ്ഞാറ് മറിയുന്ന കാഴ്ചയുമെല്ലാം ഏതൊരു സഞ്ചാരിയെയും വിസ്മയിപ്പിക്കും.

ഓരോ  ചുവടിലും അപകടം പതിയിരിക്കുന്നുണ്ടാവും എന്ന തിരിച്ചറിവോടെയുള്ള യാത്ര തികച്ചും ആസ്വദിച്ചു.