മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ

നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെ മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ. രാമക്കൽമേട്ടിലെ കുറവൻ കുറത്തി ശിൽപത്തിനു സമീപമായി കഴിഞ്ഞ വർഷം നിർമിച്ച മലമുഴക്കി വേഴാമ്പൽ ശിൽപത്തിനാണു കേടുപാടുകൾ വരുത്തിയത്. ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ മുടക്കിയാണു വാച്ച് ടവർ മാതൃകയിൽ മലമുഴക്കി വേഴാമ്പൽ ശിൽപം നിർമിച്ചത്. ശിൽപത്തിന്റെയും രാമക്കൽമേട്ടിലെ ഡിടിപിസി വിനോദസഞ്ചാരകേന്ദ്രത്തിന്റെയും സംരക്ഷണത്തിനായി ഇവിടെ ജീവനക്കാരെയും നിയമിച്ചിരുന്നു.

വിവിധയിടങ്ങളിൽ പേരുകൾ എഴുതിയും കമ്പിയും ആണിയും കല്ലുകളും ഒക്കെ ഉപയോഗിച്ചു ചിത്രങ്ങൾ വരച്ചും മറ്റുമാണു ശിൽപം വികൃതമാക്കിയിരിക്കുന്നത്. ശിൽപത്തിന്റെ ചില ഭാഗങ്ങൾ അടർത്തിമാറ്റിയിട്ടുണ്ട്. തിരക്കു വർധിക്കുന്നതോ‌ടെ എല്ലായിടവും ശ്രദ്ധിക്കുന്നതിനു സുരക്ഷാജീവനക്കാർക്കു കഴിയില്ല. ഈ അവസരം മുതലെടുത്താണു ശിൽപത്തി‍ൽ പേരുകൾ എഴുതുന്നത്. മലമുഴക്കി വാച്ച് ടവറിനു മുകളിലേക്കു സഞ്ചാരികൾക്കു കയറി കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. സംഭവത്തെക്കുറിച്ചു പരിശോധിക്കുമെന്നു ഡി‌ടിപിസി ഉദ്യോഗസ്ഥർ അറിയിച്ചു.