അശ്ലീലം പറഞ്ഞവന് നിരത്തിൽ ചുട്ടയടി നൽകി വനിതാ സംഘടന; ഭാര്യയുടെ മുന്നിലെത്തിച്ച് മാപ്പു പറയിച്ചു

അശ്ലീലം പറഞ്ഞവനെ പൊതുനിരത്തിൽ സ്ത്രീകൾ കൂട്ടം ചേർന്ന് മർദ്ദിക്കുകയും അയാളുടെ വസ്ത്രങ്ങൾ വലിച്ചു കീറി തെരുവിലൂടെ നടത്തിക്കുന്നതിന്റെയും വിഡിയോയാണ് ഇപ്പോൾ ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ നിറയുന്നത്. സ്ത്രീയോട് മോശമായി പെരുമാറിയ പുരുഷനെ ഒരു പാഠം പഠിപ്പിക്കാനായാണ് വനിതാ സംഘടനയിലുള്ള സ്ത്രീകൾ അയാളെ കൈകാര്യം ചെയ്തത്. മർദ്ദിക്കുകയും അയാളുടെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽ വച്ച് മോശമായി പെരുമാറിയ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഡോംബിവില്ലി ഗ്രാമത്തിലെ സംഭവത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്.

മുഷ്ടിചുരുട്ടിയും ചെരുപ്പുപയോഗിച്ചും സ്ത്രീകൾ അക്രമിയെ മർദ്ദിക്കുകയായിരുന്നു. ഗ്രാമത്തിൽ കട നടത്തുന്ന അയാൾ സ്ഥിരമായി ഒരു സ്്ത്രീയെ ശല്യം ചെയ്യുകയും അവരോട് അശ്ലീലം പറയുകയും അവരുടെ കുട്ടിയെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇതിനു പുറമേ അവരുടെ ശരീരത്തിൽ തെറ്റായ രീതിയിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ആ സ്ത്രീ ഗ്രാമത്തിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന സംഘടനയിൽ പരാതി നൽകി.

യുവതിയുടെ പരാതിയെത്തുടർന്ന് വനിതാ സംഘടന അയാൾ ജോലി ചെയ്യുന്ന സ്ഥലത്തെത്തുകയും സംഭവത്തിന്റെ സത്യാവസ്ഥയെപ്പറ്റി ചോദിക്കുകയും ചെയ്തു. ആ സംഘത്തെ അപമാനിക്കുന്ന തരത്തിൽ അഹങ്കാരം നിറഞ്ഞ മറുപടിയാണ് അയാൾ നൽകിയത്. തുടർന്നാണ് അയാളെ കൈകാര്യം ചെയ്യാൻ സ്ത്രീകൾ തീരുമാനിച്ചതും മർദ്ദിച്ച് നിരത്തിലൂടെ നടത്തി അയാളുടെ വീടുവരെ കൊണ്ടുപോയതും. വീട്ടിലെത്തിച്ച അയാളെക്കൊണ്ട് ഭാര്യയുടെ മുന്നിൽ വച്ച് ഇരയായ സ്ത്രീയോട് മാപ്പു പറയിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും സ്ത്രീകൾ തന്നെ. ഈ സംഭവങ്ങൾ അരങ്ങേറിയപ്പോഴൊന്നും ആരും പൊലീസിനെ വിളിക്കാൻ തയാറാവുകയോ, സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ശ്രമിക്കുകയോ ചെയ്തില്ല.

MORE IN WOMEN NEWS