യുവാക്കൾക്ക് മാരുതി ഡിസയർ; 2 ലക്ഷം സബ്സിഡി; ഇത് ആന്ധ്രസർക്കാർ പദ്ധതി

നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിൽ തൊഴിൽ രഹിതർക്ക് മാരുതി സുസുക്കി ‘ഡിസയർ ടൂർ’ കാറുകൾ വാഗ്ദാനം ചെയ്ത് ആന്ധ്ര പ്രദേശിലെ ഭരണകക്ഷിയായ തെലുഗു ദേശം പാർട്ടി. വിലയുടെ 10% മാത്രം നൽകി കാർ സ്വന്തമാക്കാനുള്ള അവസരമാണ് പാർട്ടിയുടെ വാഗ്ദാനം; മൊത്തം രണ്ടു ലക്ഷം രൂപയോളമാണ് തൊഴിൽരഹിതർക്കു കാർ വാങ്ങാൻ സബ്സിഡിയായി അനുവദിക്കുക.

കാർ വിലയുടെ 10% ഉടമസ്ഥൻ നൽകണം. അവശേഷിക്കുന്ന തുക ആന്ധ്ര പ്രദേശ് ബ്രാഹ്മിൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വായ്പയായി അനുവദിക്കും. ബ്രാഹ്മണ സമുദായത്തിലെ തൊഴിൽരഹിതരെ ലക്ഷ്യമിട്ടാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പുതിയ വാഹനവായ്പാ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 50 ‘ഡിസയർ’ കാറുകളാണ് ഈ പദ്ധതി പ്രകാരം വിതരണം ചെയ്യുക. ഓരോ മാസവും സംസ്ഥാന സർക്കാരാണു വായ്പത്തവണകൾ അടയ്ക്കുക. ആദ്യ ഘട്ട വിതരണത്തിനായി അനുവദിച്ച 50 കാറുകളിൽ 30 എണ്ണം ഉടമസ്ഥർക്കു കൈമാറിക്കഴിഞ്ഞു.

വായ്പയെടുത്തു വാങ്ങുന്ന കാറുകൾ ടാക്സിയായി ഓടിച്ച് തൊഴിൽ രഹിതരായ യുവാക്കൾക്കു വരുമാനമുണ്ടാക്കാനാവുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. സെഡാനുകൾക്ക് പുറമെ സംസ്ഥാനത്തെ യുവാക്കൾക്ക് 1.4 കോടി സ്മാർട് ഫോണുകൾ വിതരണം ചെയ്യാനും ആന്ധ്ര പ്രദേശ് സർക്കാർ തയാറെടുക്കുന്നുണ്ട്. ടാക്സിയായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘ഡിസയർ ടൂർ’ വിൽപ്പനയ്ക്കെത്തിക്കുന്നത്.

കെ സീരീസിൽ പെട്ട 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകളോടെയാണു ‘ഡിസയർ ടൂർ’ എത്തുന്നത്; ഫാക്ടറിയിൽ നിന്നു ഘടിപ്പിച്ച സി എൻ ജി കിറ്റോടെയും കാർ ലഭ്യമാണ്. പെട്രോൾ എൻജിന് 82 ബി എച്ച് പിയോളം കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ഡീസൽ എൻജിൻ സൃഷ്ടിക്കുന്നതാവട്ടെ 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ; ഓപ്ഷനൽ വ്യവസ്ഥയിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്. പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച കാറിന്റെ വില എകദേശം 5.60 ലക്ഷം രൂപ മുതലാണ്.