3ഡി പ്രിന്റിങ് മേഖലയിലും ഫ്രാൻസ് കപ്പടിച്ചു. 3 ഡി പ്രിന്റിങ്ങിലൂടെ നിർമിച്ച വീട്ടിൽ താമസിക്കുന്ന ആദ്യ കുടുംബം എന്ന ബഹുമതി ഫ്രാൻസിലെ നാന്റ് എന്ന സ്ഥലത്തെ റംദാനി ദമ്പതികൾക്കു ലഭിച്ചത് ഈ മാസം ആദ്യആഴ്ചയിൽ.
4– ബെഡ് റൂമുള്ള വീടിന്റെ ഭിത്തികളടക്കമുള്ള മുഖ്യഭാഗങ്ങൾ 3ഡി പ്രിന്റ് ചെയ്തെടുക്കാൻ വേണ്ടിവന്നത് വെറും 54 മണിക്കൂർ. തുടർന്ന് ജനൽ, വാതിൽ, മേൽക്കൂര ഒക്കെ പിടിപ്പിക്കാൻ നാലുമാസം. സാധാരണ ഗതിയിൽ ആ വീടു നിർമിക്കാൻ വേണ്ടതിനെക്കാൾ 20% ചെലവു കുറഞ്ഞെന്ന് നിർമാണച്ചുമതല വഹിച്ച നഗരസഭയും നാന്റ് സർവകലാശാലയും പറയുന്നു.
സാധാരണക്കാർക്കായി ആവിഷ്കരിച്ച ഭവനപദ്ധതിയിലാണു ഫ്രാൻസ് 3ഡി പ്രിന്റിങ് പരീക്ഷിച്ചത്.
പോളി യൂറഥേൻ പാളികൾക്കിടയിൽ കോൺക്രീറ്റ് നിറച്ചാണു ഭിത്തി നിർമിച്ചത്. പറമ്പിലെ മരങ്ങൾ മുറിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ ചതുരാകൃതികൾ ഒഴിവാക്കി ഒഴുക്കൻ രൂപത്തിലാണു വീട്. 1022 ചതരുശ്രഅടി വിസ്തീർണം.
പാരീസിനടുത്ത് ഇത്തരം 18 വീടുകളുണ്ടാക്കാനൊരുങ്ങുകയാണ് നാന്റ് സർവകലാശാലയിലെ 3ഡി പ്രിന്റിങ് വിഭാഗം മേധാവി ബെനോ ഫുറെ.33