‘ഒന്നിച്ചഭിനയിച്ച 8 സിനിമകളിലും എന്നേക്കാൾ പ്രതിഫലം ഐശ്വര്യയ്ക്കായിരുന്നു’

ബോളിവുഡിൽ പ്രതിഫലത്തെക്കുറിച്ചുള്ള വിവാദങ്ങൾ ചൂടുപിടിക്കുമ്പോൾ ശക്തമായ നിലപാടുമായി അഭിഷേക് ബച്ചൻ. തന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിയെ താരതമ്യം ചെയ്താണ് അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കിയത്. ഐശ്വര്യയ്ക്കൊപ്പം അഭിനയിച്ച ഒൻപത് ചിത്രങ്ങളിൽ എട്ടുചിത്രങ്ങൾക്കും തന്നെക്കാൾ പ്രതിഫലം ഐശ്വര്യയ്ക്കായിരുന്നുവെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു.

‘ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഫിലിം ബിസിനസ്സിലും മറ്റു ഇൻഡസ്ട്രികളിലും വലിയ ചർച്ചകൾ നടക്കുകയാണ്. എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ ഒൻപത് സിനിമകളിൽ അഭിനയിച്ചു. ഇതിൽ എട്ടുസിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതൽ പ്രതിഫലം. പിക്കു എന്ന സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിച്ചത് ദീപിക പദുക്കോണ്‍ ആയിരുന്നു.’–അഭിഷേക് ബച്ചൻ പറഞ്ഞു.

‘ഇതൊരു ബിസിനസ്സ് ആണ്. നിങ്ങൾ വിലപിടിച്ച ഒരു അഭിനേതാവ് ആണെങ്കിൽ അതിനനുസരിച്ചുള്ള വേതനം ലഭിക്കും. പുതിയൊരു നടി വന്നു അടുത്ത സിനിമയിൽ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ കഴിയുമോ?’.–അഭിഷേക് ചോദിക്കുന്നു.

അതിനിടെ എട്ടുവർഷങ്ങൾക്കു ശേഷം അഭിഷേകും ഐശ്വര്യയും വീണ്ടും ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുകയാണ്. സർവേശ് മിവാര സംവിധാനം ചെയ്യുന്ന ചിത്രം അനുരാഗ് കശ്യപ് നിർമിക്കുന്നു. ഗുലാബ് ജാമുൻ എന്നാണ് സിനിമയുടെ പേര്. മണിരത്നം സംവിധാനം ചെയ്ത 'രാവൺ' എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ചത്.