വരുമാനമില്ല, സിനിമകളും കുറവ്: താനും മകനും ദുരിതക്കയത്തിലെന്ന് ചാർമിള

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും അവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. വ്യക്തിജീവിതത്തിലെ തിരിച്ചടികൾ ചാർമിളയുടെ കരിയറിനേയും ബാധിച്ചു. ഒരു കാലത്ത് നല്ല നിലയിൽ ജീവിച്ചിരുന്ന താൻ ഇന്ന് ഏറെ കഷ്ടപ്പാടിലാണെന്ന് നടി ‘വനിത’ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഭർത്താവുമായി വേർപിരിഞ്ഞ ശേഷം എന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. ഏറെ ദിവസത്തെ അലച്ചിലിനൊടുവിൽ ഒരു ചെറിയ വാടക വീട് ഒപ്പിച്ചു. തമിഴ്നാട്ടിൽ ഒരു ചെറിയ തെരുവിലാണ് വീട്. ഹാളിൽ പായ വിരിച്ചാണ് കിടപ്പ്. നടിയെന്ന് പറഞ്ഞപ്പോൾ ഉടമയ്ക്കു വിശ്വാസം വന്നിരുന്നില്ല. തന്നെ കാണാൻ ആളുകൾ വരുമ്പോൾ അദ്ദേഹത്തിനു സംശയമാണ്. നായ്ക്കളെ വീട്ടുടമയ്ക്കു ഇഷ്ടമല്ല. തന്റെ മകനാണെങ്കിൽ നായകളെ ഏറെ ഇഷ്ടമാണ്. അവനു വേണ്ടി ഒരു നായയെ വളർത്തുന്നുണ്ട്. 

മകൻ ഇങ്ങനെ ജീവിക്കേണ്ടവനായിരുന്നില്ല. തന്റെ കഴിവുകേടു കൊണ്ടാണ് അവന്റെ ജീവിതവും ഇങ്ങനെയായത്. ഇപ്പോൾ മകന് ഒൻപതു വയസായി. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈൻ വഴി അയക്കുന്ന പിസ മാത്രമാണ് അവന്റെ സന്തോഷം. നടൻ വിശാലാണ് മകന്റെ സ്കൂൾ ഫീസ് മുടങ്ങാതെ അടയ്ക്കുന്നത്. സിനിമകൾ ഇടക്കു കിട്ടുന്നുണ്ട്. മാസം പത്തു ദിവസമെങ്കിലും വർക്ക് ഉണ്ടായാൽ മതി. റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി കയറിപ്പറ്റിയാൽ ഒരു സ്ഥിരവരുമാനം കിട്ടുമായിരുന്നെന്നും ചാർമിള അഭിമുഖത്തിൽ പറഞ്ഞു.