സോനു നിഗമിനെ കൊല്ലാൻ പദ്ധതിയിട്ടു; ‍ഫാം ഹൗസിൽ നിരവധി പേരെ കൊന്നുതള്ളി; ഞെട്ടല്‍

പ്രശസ്ത ഗായകൻ സോനു നിഗമിനെ കൊല്ലാൻ ശിവസേന നേതാവ് ബാൽ താക്കറെ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ എംപി നീലേഷ് റാണയുടെതാണു വെളിപ്പെടുത്തൽ. സോനു നിഗമിനും ഇക്കാര്യം അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

നിലേഷ് റാണയുടെ വാക്കുകൾ ഇങ്ങനെ: 'പല അവസരങ്ങളിലും താക്കറെ സോനുവിനെ കൊല്ലാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ബാൽ സാഹിബിന്റെ കർജത് ഫാം ഹൗസിൽ എത്ര പേരാണ് മരിച്ചിട്ടള്ളത്. ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും താക്കറെയ്ക്കു പങ്കുണ്ട്. മരണം അറിഞ്ഞു വിശ്വസിക്കാനാകാതെ നിന്ന രണ്ടു ശിവസേന അനുയായികളും കൊല്ലപ്പെട്ടിരുന്നു. ഇനിയും വാ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്.'

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണയുടെ പുത്രനും മുന്‍ എംപിയുമാണ് നീലേഷ് റാണ. ശിവസേന മുൻ നേതാവായിരുന്നു നീലേഷിന്റെ പിതാവ് നാരായൺ റാണ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരാണ് ഒൻപതു പേരെ കൊന്നതെന്ന് ചോദിച്ചാൽ വ്യക്തമാകുമെന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു. നീലേഷിന്റെ പ്രസ്താവന ബിജെപി-ശിവസേന ബന്ധത്തിൽ വിള്ളൽ വീഴ്ത്തും. വരുംദിവസവങ്ങളിൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കും സാധ്യതയുണ്ട്.