വ്യവസായം തുടങ്ങാം, അനുമതി 30 ദിവസത്തിനുള്ളിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വ്യവസായം ആരംഭിക്കാൻ അപേക്ഷിക്കുന്നവർക്ക് 14 ഏജൻസികളിൽ നിന്നു ലഭിക്കേണ്ട അനുമതി 30 ദിവസത്തിനകം കിട്ടാൻ സൗകര്യമൊരുക്കിയതായി മന്ത്രി ഇ.പി. ജയരാജൻ. 30 ദിവസത്തിനകം അനുമതിയോ വിശദീകരണമോ ലഭിച്ചില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കി സംരംഭകന് വ്യവസായം ആരംഭിക്കാം. ഇങ്ങനെ വന്നാൽ ലൈസൻസ് ലഭ്യമാക്കേണ്ട ഉദ്യോഗസ്ഥർക്കായിരിക്കും ഉത്തരവാദിത്തം.

സംരംഭം തുടങ്ങുന്നതിന് വ്യത്യസ്ത ഏജൻസികൾക്ക് വിവിധ അപേക്ഷാ ഫോം നൽകുന്നതിനു പകരം പൊതുഅപേക്ഷ നിലവിൽ വരും. കെഎസ്ഐഡിസിക്കു കീഴിൽ ആരംഭിച്ച കേരള സിംഗിൾ വിൻഡോ ഇന്റർ‌ഫെയ്സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പേരന്റ് ക്ലിയറൻസ് (കെ സ്വിഫ്റ്റ്) സംവിധാനം വഴിയാണ് ഏകജാലക അപേക്ഷ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരത്തെ ഇൻവിസ് മൾട്ടിമീഡിയയാണ് ഇൗ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

സർക്കാരിന്റെ വ്യവസായ സൗഹൃദ നടപടികളെക്കുറിച്ച് ബോധവൽക്കരിക്കുന്ന ‘അസെൻഡ് 2019’ എന്ന പരിപാടി ഫെബ്രുവരി 11ന് രാവിലെ 9.30ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ വെബ്സൈറ്റും ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.