മധ്യപ്രദേശിൽ ‘ഓപ്പറേഷൻ ലോട്ടസ്?’ ചിരിച്ചു തള്ളി കമൽനാഥ്

ഭോപാൽ ∙ കർണാടകയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസിന്’ സമാനമായി മധ്യപ്രദേശിലും കുതിരക്കച്ചവടത്തിനു കാഹളം മുഴങ്ങുന്നതായി അഭ്യൂഹം. 15 വർഷത്തിനു ശേഷം അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാക്കൾ രഹസ്യമായി ആരോപിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കമൽ നാഥ് ഇത് ചിരിച്ചുതള്ളുകയാണ്.

‘എംഎൽഎമാരെ ആകർഷിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടാകും. പക്ഷേ എനിക്ക് കോൺഗ്രസ് എംഎൽഎമാരിൽ മാത്രമല്ല, പിന്തുണ നൽകുന്ന മറ്റുള്ളവരിലും വിശ്വാസമുണ്ട്’ – മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 114 ഉം ബിജെപിക്ക് 109 ഉം എംഎൽഎമാരാണുള്ളത്.

രണ്ട് ബിഎസ്പി എംഎൽഎമാരുടെയും ഒരു എസ് പി എംഎൽഎയുടെയും 4 സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസിനുണ്ട്. സ്വതന്ത്ര എംഎൽഎമാരെ മാത്രം കിട്ടിയാൽ ബിജെപിക്ക് സർക്കാരിനെ അട്ടിമറിക്കാനാവില്ല.