കർമസമിതി യോഗത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം∙ മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി യോഗത്തിന്റെ വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കു പോലും ഇത് ഇഷ്ടമായിട്ടില്ലെന്നും പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ മുഖ്യമന്ത്രി പറഞ്ഞു.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്കു തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തെ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറിനിൽക്കാനുള്ള ആർജവം നേരത്തെ അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് അമൃതാനന്ദമയി അടുത്ത കാലം വരെ എടുത്തിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.