ലാത്‌വിയൻ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം 5 ലക്ഷം; ചടങ്ങിനു 2.5 ലക്ഷം

തിരുവനന്തപുരം ∙ കോവളത്തു കൊല്ലപ്പെട്ട ലാത്‌വിയൻ യുവതിയുടെ കുടുംബത്തിന് സർക്കാർ സഹായമായി നൽകിയത് 5 ലക്ഷമെങ്കിൽ അവരുടെ സഹോദരിയെ യാത്രയയ്ക്കാൻ സംഘടിപ്പിച്ച ചടങ്ങിനു ചെലവിട്ടത് 2.5 ലക്ഷം രൂപ. ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന പരസ്യവാചകം തിരഞ്ഞെടുപ്പിനു മുൻപ് ഇടതു മുന്നണിക്കായി തയാറാക്കിയ പരസ്യ ഏജൻസിക്കാണു സർക്കാർ ഇത്രയധികം തുക നൽകിയത്.

വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കഴിഞ്ഞ മേയിലാണു കോവളം വാഴമുട്ടത്തെ കണ്ടൽക്കാട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സഹോദരിക്കാണു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർക്കാരിന്റെ ധനസഹായമായി 5 ലക്ഷം രൂപ കൈമാറിയത്. ഇവരെ യാത്രയയ്ക്കാനും മരിച്ച യുവതിക്ക് ആദരാഞ്ജലി അർപ്പിക്കാനും സംഘടിപ്പിച്ച ചടങ്ങിനു രണ്ടര ലക്ഷം രൂപ ചെലവായെന്ന പരസ്യ ഏജൻസിയുടെ അറിയിപ്പ് അംഗീകരിച്ചു സർക്കാർ പണം കൈമാറാൻ കഴിഞ്ഞയാഴ്ച ഉത്തരവിറക്കി.