ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് ആസൂത്രിത ഗൂഢാലോചന: പി.എസ്.ശ്രീധരന്‍പിള്ള

കോഴിക്കോട്∙ കോടാനുകോടി വിശ്വാസികളെ മുറിവേൽപിച്ച സിപിഎം കൊലച്ചതിയാണു ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. അതിനുശേഷം കോടിയേരി ബാലകൃഷ്ണൻ കൊലച്ചിരിയോടെയാണ് മാധ്യമങ്ങളെ കണ്ടത്. സർക്കാർ ഇത്തരത്തിൽ ചതിക്കുമെന്ന് തങ്ങൾ ആദ്യംമുതലേ പറയുന്നതാണ്. യുവതികളെ പിന്നിലൂടെ സന്നിധാനത്തെത്തിച്ച സർക്കാർ ആണത്തമില്ലായ്മയാണു കാട്ടിയിരിക്കുന്നത്. സിപിഎം നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് യുവതികളിലൊരാളുടെ സഹോദരൻതന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. യുവതികളെ സന്നിധാനത്ത് എത്തിച്ചതിൽ പൊലീസിനും സര്‍ക്കാരിനും ഗൂഢാലോചനയുണ്ടന്ന് എം.ടി. രമേശും ആരോപിച്ചു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നു പുലര്‍ച്ചെയാണു ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയില്‍ അതീവ രഹസ്യമായിട്ടായിരുന്നു ഇത്. മുഖ്യമന്ത്രിയാണു യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം ആദ്യം സ്ഥിരീകരിച്ചത്.