ദുഷ്ടശക്തികൾക്കൊപ്പം എൻഎസ്എസ് പോകുന്നതു നിർഭാഗ്യകരം: വിഎസ്

തിരുവനന്തപുരം ∙ സംഘപരിവാർ ദുഷ്ടശക്തികൾക്കൊപ്പം എൻഎസ്എസ് പോകുന്നതു നിർഭാഗ്യകരമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. എൻഎസ്എസ് പറയുന്ന നവോത്ഥാന പാരമ്പര്യത്തെ അംഗീകരിക്കുന്നു. എന്നാൽ ഹിന്ദുമഹാമണ്ഡലം മതനിരപേക്ഷ മൂല്യത്തെ ഉയർത്തിപ്പിടിച്ചിരുന്നില്ലെന്നും വിഎസ് പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച വിധിയെ ആർഎസ്എസ് ആദ്യം സ്വാഗതം ചെയ്തിരുന്നു. ഇപ്പോൾ വിധിയെ തള്ളിപ്പറഞ്ഞു ജനങ്ങൾക്കിടയിൽ നഞ്ച് കലക്കുന്നതു ദുഷ്ടലാക്കോടെയാണെന്നും വിഎസ് ആരോപിച്ചു. ബി. രാജീവൻ രചിച്ച ‘പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തിൽ' എന്ന പുസ്തകം ജെ.ദേവികയ്ക്കു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതീപ്രവേശം സംബന്ധിച്ചു ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ബുധനാഴ്ച പറഞ്ഞിരുന്നു. യുവതികൾ കയറിയതു മൂലം നിയമയുദ്ധം നിർത്തില്ല. 22നു വിധി എതിരായാൽ ഓർഡിനൻസ് മാത്രമാണ് അടുത്ത വഴി. ശബരിമല നട അടച്ചതിനു തന്ത്രിക്കു നന്ദി അറിയിക്കുന്നതായും സുകുമാരൻ നായർ പറഞ്ഞിരുന്നു.