തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോർഡ്, ആവശ്യമെങ്കിൽ മാറ്റാം: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ∙ നിയമലംഘനം നടത്തിയ ശബരിമല തന്ത്രിയെ മാറ്റാൻ ദേവസ്വം ബോർഡിനു സാധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതികൾ സന്നിധാനത്ത് എത്തിയതിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് ബോർഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത്തരം ചടങ്ങുകൾ നടത്തുന്നതിനുമുൻപ് ബോർഡുമായി തന്ത്രി ആലോചിക്കണം. തന്ത്രിയുടെ മറുപടി ലഭിച്ചശേഷം അടുത്ത നടപടി ആലോചിക്കും. സുപ്രീം കോടതി വിധി ലംഘിക്കാൻ ശബരിമല തന്ത്രിക്ക്‌ അവകാശമില്ല. ശബരിമലയിൽ നടത്തിയ ശുദ്ധിക്രിയ അയിത്താചാര നിയമപരിധിക്കുള്ളിൽ വരും. തന്ത്രിയെ മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആവശ്യപ്പെട്ടത്.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചത് മുഖ്യമന്ത്രി സ്ഥിരീകരിച്ചയുടനാണു തന്ത്രി കണ്ഠര് രാജീവരുടെ നിര്‍ദ്ദേശാനുസരണം നട അടച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ തന്ത്രി ടെലിഫോണില്‍ വിളിച്ചിരുന്നുവെങ്കിലും സ്വമേധയാ ശുദ്ധികലശം നടത്തുകയാണെന്നു പറയുകയായിരുന്നു. ഈ നടപടി സുപ്രിംകോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരുന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. തുടര്‍ന്നാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ദേവസ്വം കമ്മിഷണർ എൻ.വാസുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തന്ത്രിയുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കും.

യുവതികൾ കയറിയപ്പോൾ ശുദ്ധികലശം നടത്തിയ ശബരിമല തന്ത്രി മനുഷ്യനാണോയെന്ന് മന്ത്രി ജി.സുധാകരൻ ചോദിച്ചിരുന്നു. തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്. ക്ഷേത്രം പൂട്ടിപ്പോകും എന്ന് പറയാൻ തന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും സുധാകരൻ ചോദിക്കുന്നു.