രാഹുലിനെ പോലൊരാൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അപമാനം: നിർമല സീതാരാമൻ

ന്യൂഡൽഹി∙ എച്ച്എഎൽ കമ്പനിക്കു കരാർ നൽകിയതിന്റെ രേഖകൾ പാർലമെന്റിൽ സമർപ്പിച്ചില്ലെങ്കിൽ രാജിവയ്ക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു മുൻപു പരാമർശിക്കുന്ന ലേഖനം വായിക്കാൻ താങ്കളെ പോലെ ഒരാൾ ശ്രമിക്കണമെന്നു മന്ത്രി പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷൻ നുണ പ്രചരിപ്പിക്കുന്നതും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതും അപമാനമാണ്. 2014നും 2018നും ഇടയിൽ എച്ച്എഎല്ലുമായി സർക്കാർ 26571 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 73000 കോടിയുടെ കരാറിന്റെ കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധി സഭയുടെ നടുത്തളത്തിൽ ഇറങ്ങി മാപ്പു പറയുകയും രാജിവയ്ക്കുകയും ചെയ്യുമോയെന്നും നിർമല ചോദിച്ചു.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ‌വെള്ളിയാഴ്ച ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് എച്ച്എഎല്ലിനു ഒരു ലക്ഷം കോടി രൂപയുടെ കരാർ സർക്കാർ നൽകിയെന്നു പ്രതിരോധ മന്ത്രി പറഞ്ഞത്. എച്ച്എഎല്ലിനായി കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അവർ പറഞ്ഞു. എന്നാൽ ജീവനക്കാർക്കു ശമ്പളം കൊടുക്കുന്നതിനായി എച്ച്എഎൽ 1000 കോടി രൂപ വായ്പയെടുക്കാൻ ഒരുങ്ങുന്നുവെന്ന് ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടു.

ഇതിനു പിന്നാലെയാണ് നിർമല സീതാരാമനെതിരെ അരോപണവുമായി കോൺഗ്രസ് അധ്യക്ഷനും മുതിർന്ന നേതാവ് രൺദീപ്സിങ് സുർജേവാലയും രംഗത്തെത്തിയത്. പ്രതിരോധ മന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. എച്ച്എഎല്ലിനു സർക്കാർ കരാർ നൽകിയതിന്റെ രേഖകൾ മന്ത്രി പാർലമെന്റിൽ സമർപ്പിക്കണം. അല്ലെങ്കിൽ രാജിവയ്ക്കണമെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. പ്രതിരോധ മന്ത്രി കള്ളം പറയുകയാണെന്നും എച്ച്എഎല്ലുമായി സർക്കാർ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും രൺദീപ്സിങ് സുർജേവാല പറഞ്ഞു.