സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചന: വെള്ളാപ്പള്ളി

ആലപ്പുഴ ∙ സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്.

ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തിൽനിന്നു കേന്ദ്ര സർക്കാർ പിൻമാറണം. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്നു സുപ്രീംകോടതി പല വട്ടം വിധിച്ചതാണ്. പിന്നാക്ക വർഗങ്ങൾക്കാണു ഭരണഘടന സംവരണം നൽകിയിട്ടുള്ളത്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രം.

സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ, മുന്നാക്ക വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എൻഡിപി യോഗം ഒരിക്കലും എതിരല്ല. അതിനാവശ്യമായ സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാവുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ എൻഎസ്എസ് സ്വാഗതം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍ പറഞ്ഞു.