തിരുവനന്തപുരം ∙ വിഐപി സുരക്ഷയ്ക്കായി കേരള പൊലീസ് 1.10 കോടി ചെലവില്‍ രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് രണ്ടു മിറ്റ്സുബിഷി പജേറോ കാറുകള്‍ വാങ്ങാന്‍ ഒരു വര്‍ഷം മുന്‍പ് ഡിജിപി തീരുമാനമെടുത്തിരുന്നു. ടെൻഡര്‍ വിളിക്കാതെ 30% തുക മുന്‍കൂറായി നല്‍കുകയും ചെയ്തു.
എന്നാൽ ആഭ്യന്തരവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. സുരക്ഷാ കാരണങ്ങളാല്‍ ടെൻഡര്‍ വിളിക്കാനാകില്ലെന്നും ബുള്ളറ്റ് പ്രൂഫ് കാറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ കുറവായതിനാലാണ് താരതമ്യേന കുറഞ്ഞ വിലയില്‍ പജേറോ കാറുകള്‍ വാങ്ങുന്നതെന്നും ഡിജിപി പിന്നീട് ആഭ്യന്തരവകുപ്പിനു വിശദീകരണക്കുറിപ്പ് നല്‍കി. ഇത് അംഗീകരിച്ച ആഭ്യന്തരവകുപ്പ് കാറുകള്‍ വാങ്ങാന്‍ 1,10,04,000 രൂപ അനുവദിച്ച് ഈ മാസം അഞ്ചിന് ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു.
ഇപ്പോള്‍ മൂന്നു ബുള്ളറ്റ് പ്രൂഫ് കാറുകളാണ് പൊലീസിനുള്ളത്. വിഐപികള്‍ എത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനയില്‍നിന്ന് കാറുകള്‍ വാടകയ്ക്ക് എടുക്കേണ്ട സാഹചര്യമുണ്ട്. ഇക്കാരണത്താലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം പകുതിയോടെ കാറുകള്‍ കേരളത്തിലെത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പൊലീസിന്റെ നവീകരണ പദ്ധതി അനുസരിച്ച് രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാന്‍ 2017 ല്‍ ഡിജിപി അനുമതി നല്‍കിയിരുന്നു. കാറുകള്‍ക്കായി 1.26 കോടി രൂപയും അനുവദിച്ചു.