‘ആര്‍പ്പോ ആര്‍ത്തവ’ത്തിൽ മുഖ്യമന്ത്രി എത്തില്ല; പൊലീസ് റിപ്പോര്‍ട്ടിനെത്തുടർന്ന് പിന്മാറ്റമെന്നു സൂചന

തിരുവനന്തപുരം∙ സ്ത്രീസമത്വം മുദ്രാവാക്യമാക്കി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടിയുടെ സമാപന സമ്മേളനത്തിനു മുഖ്യമന്ത്രി എത്തുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ പിന്‍മാറ്റമെന്നു സൂചന. ശബരിമല യുവതീപ്രവേശത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന കൂട്ടായ്മയെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എത്തുമെന്നു സംഘാടകർ അറിയിച്ചിരുന്നു.

ആർത്തവം അശുദ്ധിയല്ല എന്നു പ്രഖ്യാപിച്ച് ഇന്നലെ കൊച്ചിയിൽ ആർത്തവ റാലി നടന്നിരുന്നു. ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെട്ട റാലിയിൽ ശനിയാഴ്ച ആയിരത്തോളം പേർ പങ്കെടുത്തു. ശബരിമല യുവതീപ്രവേശത്തിനെതിരെ നടന്ന നാമജപഘോഷയാത്രകൾക്കുള്ള മറുപടിയാണ് ആർത്തവ റാലിയെന്ന് സംഘാടകർ അവകാശപ്പെട്ടു.