ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ ധൃതി ബിജെപിക്ക് സുവര്‍ണാവസരമായി: പ്രകാശ് രാജ്

കോഴിക്കോട്∙ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്‍റെ തിടക്കം ബിജെപിക്ക് സുവര്‍ണാവസരമായെന്നു പ്രകാശ് രാജ് മനോരമ ന്യൂസിനോടു പറഞ്ഞു.

തമിഴ്നാട്ടിലെ താര രാഷ്ട്രീയം അവസാനിച്ചെന്നും പ്രകാശ് രാജ് പറഞ്ഞു. കമല്‍ഹാസന്‍റെയും രജനികാന്തിന്‍റെയും ആരാധക കൂട്ടം വോട്ടാകില്ല. സാമൂഹിക പ്രശ്നങ്ങളിൽ നിലാട് സ്വീകരിക്കണം. ജനങ്ങൾക്കും വേണ്ടി സംസാരിക്കണം. നമ്മുടെ പ്രത്യയശാസ്ത്രമെന്താണെന്നു അവർ‌ക്ക് മനസിലാക്കണം. രാഷ്ട്രീയ അറിവ് വേണം. നടനായതു കൊണ്ടു മാത്രം വേട്ടും കിട്ടുന്ന കാലം കഴിഞ്ഞെന്നു പ്രകാശ് രാജ് പറഞ്ഞു.

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നു പ്രകാശ് രാജ് നേരത്തെ അറിയിച്ചിരുന്നു. ഗൗരി ലങ്കേഷ് വധത്തിൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശക്തമായ പ്രതികരണം വാർത്തയിൽ ഇടംപിടിച്ചതോടെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനം.