ബൈപാസ് വിവാദം മുഖ്യമന്ത്രി ഇരന്നു വാങ്ങിയത്: പി.എസ്. ശ്രീധരൻപിള്ള

കൊല്ലം∙ ബൈപാസുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രി പിണറായി വിജയൻ ഇരന്നു വാങ്ങിയതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ് കേവലമായ കമ്യൂണിസ്റ്റുകാരന്റെ വെല്ലുവിളിയാണ്. മാന്യമായ പദം അദ്ദേഹം ഉപയോഗിക്കേണ്ടതായിരുന്നു.

കേരളം അരാജകത്വത്തിന്റെ പടിവാതിൽക്കലിലാണ്. ശബരിമല സംഭവവുമായി ബന്ധപ്പെട്ടു 3 ആത്മഹത്യ ഉൾപ്പെടെ 5 മരണം ഉണ്ടായി. ബിജെപി പ്രവർത്തകരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കി അടിച്ചമർത്താനാണു ശ്രമം. 30,000 പ്രവർത്തകർക്കെതിരെ കേസ് എടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽനിന്നു നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണു പ്രതികളാക്കുന്നത്. മുഖ്യമന്ത്രി നിലപാടു തിരുത്തണം. എല്ലാവർക്കും നീതി ലഭ്യമാക്കണം.

കേരളത്തിൽനിന്നു സർവകക്ഷി സംഘം ഡൽഹിയിൽ എത്തിയപ്പോൾ പ്രധാനമന്ത്രി നൽകിയ ഒട്ടിച്ച കവറിലെ വിവരങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രിക്കു കവർ ലഭിച്ചിട്ട് 6 മാസം തികഞ്ഞു. കേരളത്തിൽ ബിജെപിക്കു ഭരണം ലഭിക്കുന്ന നിലയിലേക്കു ഗുണപരമായ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.