കുപ്പി താഴെ വീണതില്‍ തർക്കം; കുടുംബത്തിനെതിരെ അയൽക്കാരന്റെ അക്രമം, ഒരാൾ മരിച്ചു

ന്യൂഡൽഹി∙ കുപ്പി താഴെവീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടമ്മയെ അയൽക്കാരൻ കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലെ ഖയാല മേഖലയിലാണു സംഭവം. സുനിത (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വീരു (41), മകൻ ആകാശ് (18) എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ മുഹമ്മദ് ആസാദ് പൊലീസിൽ കീഴടങ്ങി.

മൂന്നു ദിവസം മുൻപ് സുനിതയുടെ മകൾ സ്കൂൾ വിട്ടു വന്നു രണ്ടാം നിലയിലേക്കുള്ള പടികയറുന്നതിനിടെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി താഴെ വീണിരുന്നു. സ്റ്റെയർ കെയ്സിനു താഴെ നിന്ന കെട്ടിട ഉടമ ആസാദിന്റെ തലയിലാണ് അതു വീണത്. തുടർ‌ന്ന് സുനിതയും ആസാദും തമ്മിൽ തർക്കമുണ്ടായി.തർക്കം കണ്ട അയൽക്കാരും വഴിയാത്രക്കാരും വിവരം പൊലീസിൽ അറിയിക്കാതെ മൊബൈലിൽ ദൃശ്യം പകർത്തുന്ന തിരക്കിലായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തുമ്പോഴേക്കും കൊലപാതകം നടന്നതായി പൊലീസ് വ്യക്തമാക്കി.

സുനിതയും ആസാദും തമ്മിൽ തർക്കമുണ്ടായശേഷമാണ് സുനിതയുടെ മകൻ ആകാശ് സ്ഥലത്തെത്തിയത്. നടന്ന സംഭവങ്ങളെക്കുറിച്ച് ആകാശ് അറിഞ്ഞതിനു പിന്നാലെ ഇതേക്കുറിച്ച് ചോദിക്കാനായി അസാദിന്റെ വീട്ടിലേക്കു ചെന്നു. തുടർന്ന് അമ്മയുമായി തർക്കമുണ്ടാക്കിയതിനെക്കുറിച്ചു ചോദിച്ച് ആകാശ് ബഹളം വച്ചു. തൊട്ടുപിന്നാലെ ഇയാളുടെ പിതാവ് വീരു സ്ഥലത്തെത്തുകയും ആസാദുമായി സംഘർഷത്തിലേർപ്പെടുകയും ചെയ്തു. ഉടൻതന്നെ ആസാദ് കത്തിയെടുത്ത് അവരെ ആക്രമിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുനിതയ്ക്കു കുത്തേറ്റത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുനിത മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ആകാശും വീരുവും ചികിൽസയിലാണ്. അതേസമയം, ഇവരുടെ എട്ടു വയസ്സുകാരിയായ മകൾ വീടിനകത്ത് ആയിരുന്നതിനാല്‍ കത്തിക്കുത്തേൽക്കാതെ രക്ഷപ്പെട്ടു. പ്രതി കുറ്റം സമ്മതിച്ചു.