വിമതര്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിനു തിരിച്ചടി: വഴങ്ങാതെ 4 എംഎല്‍എമാര്‍; വിടാതെ ബിജെപി

ബെംഗളൂരു∙ ഓപ്പറേഷന്‍ താമരയുടെ തണ്ട് വീണ്ടും ഉയര്‍ത്താനാകുമോ എന്നു കണ്ണുംനട്ട് ബിജെപി. ഇന്ന് വൈകിട്ട് 3.30ന് വിധാന്‍സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കാനിരിക്കെ, വിമതര്‍ പങ്കെടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. 10 എംഎല്‍എമാരെങ്കിലും വിട്ടു നിന്നാല്‍ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വീണ്ടുമൊരു ശ്രമം കൂടി നടത്താന്‍ ബിജെപിക്ക് ഊര്‍ജം ലഭിച്ചേക്കും. അതേസമയം, ബിജെപി എത്രത്തോളം ഓപ്പറേഷന്‍ താമര ശ്രമങ്ങള്‍ നടത്തിയാലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

മുംബൈ റിനൈസന്‍സ് ഹോട്ടലില്‍ തമ്പടിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, ഉമേഷ് ജാദവ്, മഹേഷ് കുമത്തല്ലി എന്നിവര്‍ ഇനിയും മടങ്ങിയിട്ടില്ലെന്നതിനു പുറമെ, ബെല്ലാരിയില്‍ കേസുള്ളതിനാല്‍ കക്ഷിയോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ബി.നാഗേന്ദ്ര എംഎല്‍എ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മന്ത്രിസ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങളോട് ഇവര്‍ പ്രതികരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടിയുണ്ടാകുമെന്ന് കോണ്‍-ദള്‍ ഏകോപന സമിതി ചെയര്‍മാന്‍ സിദ്ധരാമയ്യയും മുന്നറിയിപ്പു നല്‍കി. അതിനിടെ ഹരിയാനയിലുള്ള 85 ബിജെപി എംഎല്‍എമാരില്‍ ചിലരെ മറ്റൊരു റിസോര്‍ട്ടിലേക്ക് നീക്കിയതായും സൂചനയുണ്ട്.