കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്‍; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പടയ്ക്കൊരുങ്ങി ആര്‍എസ്പി

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ കൊല്ലം സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി. കൊല്ലത്ത് സിറ്റിങ് എംപി എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ മല്‍സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു. ബൈപാസ് ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരെ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് അസീസ് ആരോപിച്ചു.

ആര്‍എസ്പിയിലും യുഡിഎഫിലും രണ്ട് അഭിപ്രായമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി  മൽസരിക്കുന്ന സംസ്ഥാനത്തെ ഏക സീറ്റിലെ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനാണ്. കൊല്ലം ബൈപാസ് ഉദ്ഘാനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനു പിന്നില്‍ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്.

എംപി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തുംപുറത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും അസീസ് ആരോപിച്ചു. പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ആര്‍എസ്പി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.