'പരാതിപ്പെട്ടാൽ നിക്ഷേപിച്ച പണം പോലും കിട്ടില്ല'; സ്വരം കടുപ്പിച്ച് നൗഹീറ (വിഡിയോ)

കോഴിക്കോട്∙ പൊലീസില്‍ പരാതി നല്‍കിയാല്‍ നിക്ഷേപിച്ച പണം തിരി‌ച്ചു കിട്ടില്ലെന്നു കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഹീറ ഷെയ്ഖിന്റെ ഭീഷണി. ഹൈദരാബാദിലെ സ്വന്തം മാധ്യമ സ്ഥാപനം വഴി ഭീഷണിസന്ദേശം പ്രചരിപ്പിച്ചതോടെ കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍നിന്നു പിന്‍മാറി.

മതവിശ്വാസത്തെ ദുരൂപയോഗം ചെയ്തു കേരളത്തില്‍നിന്നു മാത്രം 300 കോടിയിലധികം തട്ടിയ നൗഹീറ ഷെയ്ഖ് അവശ്യഘട്ടങ്ങളിലെല്ലാം വിഡിയോ ക്യാമറയ്ക്കു മുന്നിലെത്തും. ഭീഷണിയാണ് ആവശ്യമെങ്കില്‍ ഭീഷണിപ്പെടുത്തും. ഹീര ഗോള്‍ഡ് എക്സിമില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണു സ്വരം കടുപ്പിച്ചത്. പരാതി നല്‍കുന്നവര്‍ക്കൊന്നും പണം തിരിച്ചു കിട്ടില്ലെന്നാണു ഭീഷണി.

സ്ഥാപനം പണം കൈപ്പറ്റിയതിനു കൃത്യമായ രേഖകളുമായി വരുന്നവര്‍ക്കേ പണം തിരിച്ചു തരൂവെന്നു പറഞ്ഞതോടെ ഭൂരിഭാഗം പരാതിക്കാരും പിന്‍വലിഞ്ഞു. ബാങ്കു വഴിയല്ലാതെ പണം നിക്ഷേപിച്ചവര്‍ക്കു ഹീര ഗോള്‍ഡിന്റെ പേരില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഏക രേഖ. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ഹീര ഗോള്‍ഡ് നടത്തിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കിട്ടിയ പരാതികള്‍പോലും സ്വീകരിച്ചു കൃത്യമായ നടപടികളിലേക്കു കടക്കാന്‍ കേരള പൊലീസിനായിട്ടില്ലെന്നാണ് ആക്ഷേപം.