മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു; കൈമാറ്റ നീക്കത്തിന് തിരിച്ചടി

ന്യൂഡൽഹി∙ വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട വ്യവസായി മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇതിനെ തുടർന്നു പാസ്പോർട്ട് ആന്റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സമർപ്പിച്ചു. വായ്പാ തട്ടിപ്പു കേസിൽ വിവിധ ഏജൻസികൾ അന്വേഷിക്കുന്ന ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് കരുതുന്നത്. കൈമാറുന്നതു സംബന്ധിച്ച കേസിന്റെ വാദം ആന്റിഗ്വയിൽ തുടരുകയാണ്.

കഴിഞ്ഞ വർഷമാണ് മെഹുൽ ചോക്സി ആന്റിഗ്വയിലെയും ബാർബുഡയിലെയും പൗരത്വം എടുത്തത്. ഇരട്ട പൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മെഹുൽ ചോക്സിയെ അറിയിച്ചിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിനാണു മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി), സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം തുടങ്ങിയത്.

സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറിൽ ഇന്റർപോൾ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യനില മോശമായതിനാൽ ആന്റിഗ്വയിൽനിന്നു ഇന്ത്യയിലേക്ക് വരാനാകിലെന്നു കഴിഞ്ഞ മാസം മുംബൈ കോടതിക്ക് എഴുതി നൽകിയ കുറുപ്പിൽ ചോക്സി അറിയിച്ചിരുന്നു. വിഡിയോ കോൺഫറൻസിലൂടെ അന്വേഷണത്തോടു സഹകരിക്കാൻ തയാറാണെന്നും ചോക്സി വ്യക്തമാക്കി.