മാതാ അമൃതാനന്ദമയിയെ അവഹേളിച്ച കോടിയേരി മാപ്പു പറയണം: പി.പി.മുകുന്ദൻ‌

തിരുവനന്തപുരം ∙ മാതാ അമൃതാനന്ദമയിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന്  ബിജെപി നേതാവ് പി.പി.മുകുന്ദൻ. അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ അവഹേളിക്കുകയാണു കോടിയേരി ചെയ്തത്. പാർട്ടി സെക്രട്ടറി ഇത്തരത്തിൽ അധഃപതിക്കാൻ പാടില്ല. സഹപ്രവർത്തകയെ പീഡിപ്പിച്ച എംഎൽഎയെ പുറത്താക്കണമെന്നു മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ വരെ ആവശ്യപ്പെട്ടിട്ടും തയാറാകാത്ത പാർട്ടി സെക്രട്ടറിയാണു കോടിയേരിയെന്നും മുകുന്ദൻ പറഞ്ഞു.

കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വികാര പ്രകടനമാണു കഴിഞ്ഞദിവസം പുത്തരിക്കണ്ടം മൈതാനിയിൽ കണ്ടത്. വോട്ടുബാങ്ക് സൃഷ്ടിക്കാൻ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണം. വിശ്വാസികൾക്കിടയിൽ ഭേദചിന്തയില്ലെന്ന തെളിവാണു നാലു മാസമായി കേരളത്തിലെ തെരുവുകളിൽ കണ്ട ജനമുന്നേറ്റം. ഇതു മനസ്സിലാക്കാതെ തരംതാണ പ്രസ്താവനകൾ നടത്തുന്നതിൽനിന്നു സിപിഎം നേതാക്കൾ പിന്മാറണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.