മാതാപിതാക്കളെയും കാമുകിയെയും മകളെയും കൊന്ന യുവാവിനെ വെടിവച്ചു വീഴ്ത്തി

വാഷിങ്ടൻ∙ മാതാപിതാക്കളെയും കാമുകിയെയും മകളെയും ഉൾപ്പെടെ കുടുംബത്തിലെ നാല് പേരേ കൊലപ്പെടുത്തിയ യുവാവ് പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. യുഎസ്സിലെ ഒറിഗോൺ സ്വദേശി മാർക്ക് ലിയോ ഗ്രിഗറി ഗാഗോ(42) ആണ് മരിച്ചത്. മാർക്കിന്റെ മാതാപിതാക്കളായ ജെറി ബ്രമർ(66), പമേല ബ്രമർ(64), കാമുകി ഷെയ്ന സ്വീറ്റ്സർ (31), ഇവരുടെ ഒമ്പതുമാസമായ കുട്ടി ഒലിവിയ ഗാഗോ എന്നിവരെയാണ് മാർക്ക് കൊലപ്പെടുത്തിയത്.

പോർട്ട്ലന്റിൽ നിന്നു 32 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ നാല് പേരേ കൊലപ്പെടുത്തിയ മാർക്ക് കാമുകിയുടെ മൂത്ത മകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ വെടിവച്ചു വീഴ്ത്തിയത്. എട്ടു വയസ്സുള്ള ഈ കുട്ടി ഷെയ്നയുടെ മറ്റൊരു ബന്ധത്തിൽ ഉള്ളതാണ്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർക്ക് കുടുംബാഗങ്ങളെ കൊലപ്പെടുത്താനുള്ള സാഹചര്യം വ്യക്തമല്ലെന്നു പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധത്തെ കുറിച്ചും പൊലീസിനു വ്യക്തമായ ധാരണയില്ല. വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വീട്ടിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.

പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ വന്ന ശേഷം മാത്രമെ എന്ത് ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നു വ്യക്തമാകൂയെന്നു പൊലീസ് പറഞ്ഞു. അനധികൃതമായി ആയുധം കൈവശം വച്ചതിന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാർക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.