അച്ഛന്‍ ആത്മഹത്യ ചെയ്തതല്ല, കൊന്നതെന്ന് നാലു വയസുകാരി; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്

ബുലന്ദ്ശഹർ∙ ആത്മഹത്യ ചെയ്തതെന്നു കരുതിയ ആളെ കൊന്നതെന്നു വെളിപ്പെടുത്തൽ. നാലു വയസ്സുകാരി മകളാണ് ബുലന്ദ്ശഹർ സ്വദേശിയായ സന്തോഷ് രാഘവിന്റെ മരണം കൊലപാതകമാണെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. സെക്ടർ 93ലെ വാടക വീട്ടിൽ ശനി രാത്രി എട്ടരയോടെയാണു ഭാര്യ മമത, സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണിത്.

ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സന്തോഷിനു നാലുവയസ്സുള്ള മകളും രണ്ടു വയസ്സുള്ള മകനുമുണ്ട്. രണ്ടു പുരുഷന്മാരെത്തിയാണ് അച്ഛനെ കൊന്നതെന്ന് മകൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

വീട്ടിലെത്തിയവർ സന്തോഷിനു മദ്യം നൽകിയശേഷം മർദ്ദിച്ചു. അതിലൊരാൾ ‘ആരോഗ്യമുള്ളയാൾ’ ആണെന്നും മറ്റേയാൾ ‘മെലിഞ്ഞ’ ആളാണെന്നും മകൾ പറയുന്നു. മെലിഞ്ഞ ആളാണു സന്തോഷിനെ മുകളിലേക്കു കൊണ്ടുപോയത്. ടെറസ്സിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പേടിച്ചുപോയ മകൾ മുറിയിൽ ഒളിച്ചിരിക്കുകയും പിന്നീട് ഉറങ്ങിപ്പോകുകയുമായിരുന്നു.

ഞായറാഴ്ച രാവിലെ സംസ്കാരത്തിനായി ബന്ധുക്കൾ മൃതദേഹവുമായി പോയപ്പോഴാണു കുട്ടി എഴുന്നേൽക്കുന്നത്. അച്ഛന്‍ മരിച്ചുകിടക്കുന്നതു കണ്ട ഞെട്ടലിൽ കുട്ടി ഉറങ്ങിയതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മകളുടെ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അതിനിടെ, സന്തോഷിന്റെ മരണത്തിനു മുൻപേ രണ്ടുപേർ വീട്ടിൽ വന്നതായി അയൽവാസികളും പൊലീസിനെ അറിയിച്ചു. ഇതോടെ സംസ്കാരത്തിനു കൊണ്ടുപോയ മൃതദേഹം പൊലീസ് ഇടപെട്ട് തിരിച്ചുകൊണ്ടുവരികയായിരുന്നു. സംഭവത്തിൽ സത്യാവസ്ഥ അറിയാൻ പോസ്റ്റ്മോർട്ടം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.