ദേവസ്വം ബോർഡുകൾ സ്വതന്ത്രമാക്കണം: ഹർജി സുപ്രീം കോടതി ജനുവരി 31ന് പരിഗണിക്കും

ന്യൂഡൽഹി∙ ദേവസ്വം ബോർഡുകൾ സർക്കാർ നിയന്ത്രണത്തിൽനിന്നു മാറ്റി സ്വതന്ത്രമാക്കണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31ലേക്കു മാറ്റി. കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടി സുതാര്യമല്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ടി.ജി. മോഹൻദാസും നൽകിയ ഹർജികളാണ് പരിഗണിക്കാൻ മാറ്റിയിരിക്കുന്നത്.

സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിൽ ഇടപെടാറില്ലെന്നു സംസ്ഥാന സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിൽനിന്നും അല്ലാതെയും ബോർഡുകൾക്കുള്ള വരുമാനത്തിൽനിന്ന് ഒരു പൈസ പോലും സർക്കാർ ട്രഷറിയിലേക്ക് അടയ്ക്കാറില്ലെന്നും ബോർഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണു പണം നിക്ഷേപിക്കന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ബോർഡുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1950 ലെ തിരുവിതാംകൂർ – കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിലുള്ള വ്യവസ്ഥകളിൽ (4(1), 63) പിഴവില്ലെന്നു ഹൈക്കോടതി വിധിച്ചിരുന്നു. തുടർന്നാണു ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.