മോദി കടലാസുപുലി; രാഹുലാണ് പ്രധാനമന്ത്രി സ്ഥാനാർഥി: കുമാരസ്വാമി

ബെംഗളൂരു∙ വിശാല പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യങ്ങൾക്ക് വിരാമമിട്ട് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുകയാണ് തന്റെ പാർട്ടിയുടെ ദൗത്യമെന്നാണ് കുമാരസ്വാമി പറഞ്ഞുവയ്ക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ റാലിയിൽ മമത ബാനർജി പ്രധാനമന്ത്രി പദത്തിന് യോജിച്ചയാളാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം. തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെ ഗൗഡെയും ഇതിനോടു യോജിക്കുന്നു’ – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മമത ബാനർജിയെക്കുറിച്ചു പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വാക്കുകൾ അടർത്തി മാറ്റി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. പ്രാദേശിക പാർട്ടികൾക്കിടയിൽ നിരവധി നേതാക്കളുണ്ട്. മായവതി, മമത ബാനർജി... തുടങ്ങിയവർ. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുകയാണ് പാര്‍ട്ടിയുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദി ഒരു കടലാസുപുലിയാണ്. അദ്ദേഹത്തെ നേരിടാൻ രാഹുലിനു കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. രാഷ്ട്രീയക്കാരനായി രാഹുൽ പക്വതയാർജിച്ചിട്ടുണ്ട്. മോദി നന്നായി സംസാരിക്കും, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കും. എന്നാൽ കഴിഞ്ഞ നാലു വർഷത്തെ അദ്ദേഹത്തന്റെ ഭരണനേട്ടങ്ങൾ എന്താണ്?, കുമാരസ്വാമി ചോദിച്ചു.