ആന്ധ്രയിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ഹെഡ് മാസ്റ്റർ അറസ്റ്റിൽ

ഹൈദരാബാദ്∙ രണ്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ നാൽപ്പത്തിരണ്ടുകാരനായ ഹെഡ് മാസ്റ്ററിനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ചയാണ് കൃഷ്ണ ജില്ലയിലെ സർക്കാർ അപ്പർ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റർ എട്ടു വയസ്സുകാരിയെ ഒഴിഞ്ഞ മുറിയിലെത്തിച്ച് പീഡിപ്പിച്ചത്.

സ്കൂൾ വിട്ട് വൈകിട്ട് വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും വസ്ത്രങ്ങളിൽ ചോരയും മാതാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോദിച്ചപ്പോൾ കുട്ടി സംഭവത്തെക്കുറിച്ച് അമ്മയോടു പറ‍ഞ്ഞു. പിന്നാലെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ പീഡനം നടന്നതായി കണ്ടെത്തി. രക്തമൊഴുക്കു തടയുന്നതിനായി നാലു സ്റ്റിച്ചുകളാണ് കുഞ്ഞിന്റെ ശരീരത്തിൽ ഇടേണ്ടിവന്നത്.

കേസു നൽകിയാൽ തിരിച്ചടിയുണ്ടാകുമെന്നു ഭയന്ന് കുട്ടിയുടെ കുടുംബം പരാതി നൽകാൻ തയാറായിരുന്നില്ല. സന്നദ്ധപ്രവർത്തകർ ഇക്കാര്യം അറിഞ്ഞതിനെ തുടർന്നാണു പരാതി നൽകാൻ കുഞ്ഞിന്റെ കുടുംബം തയാറായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹെഡ്മാസ്റ്ററിനെ സസ്പെൻഡ് ചെയ്തു.