അവർ കണ്ടു, ഒരു നിമഷത്തേക്ക് മാത്രം ! നിഷയുടെ ഫ്രെയിമുകൾ ഒപ്പിയെടുക്കുന്നത് അപൂർവ കാഴ്ചകൾ

അവിചാരിതമായി കൺമുന്നിൽ പറന്നുവീണ പരുന്തും അതിന്റെ കൊക്കിൽ നിന്ന് താഴേക്കു വീഴുന്ന പാമ്പും മുഖാമുഖം നോക്കിയ നിമിഷം...ഒറ്റ ക്ലിക്ക്. മഴവില്ലഴകിന്റെ പശ്ചാത്തലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കാടിന്റെ രാജാവ്, മരണം തൊട്ടടുത്തെത്തിയെന്നറിഞ്ഞിട്ടും മുഖാമുഖം നിന്ന് പെൺസിംഹത്തോടു പൊരുതുന്ന വീൽബീറ്റ്സ്... ഇതുപോലെ മുന്നിൽ വീണുകിട്ടുന്ന വ്യത്യസ്തമായ നിമിഷങ്ങളെ ക്യാമറയിലാക്കാൻ കാടുകയറുന്ന കൊല്ലം സ്വദേശി നിഷപുരുഷോത്തമൻ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കാടിന്റെ കഥകളെ ഒപ്പിയെടുത്ത് കാഴ്ചവിരുന്നൊരുക്കുന്ന കാടിന്റെ കൂട്ടുകാരി. നിഷയുടെ ഓരോ ചിത്രവും ഒരു മാജിക്കാണ്. കാടിനുള്ളിലെ പ്രണയവും, യുദ്ധവും, വാത്സല്യവും ക്യാമറയിൽ വരച്ചിടുന്ന മാന്ത്രികത.



വീട്ടിൽ നിൽക്കാനാണോ കാട്ടിൽ സമയം ചെലവിടാനാണോ ഇഷ്ടം എന്നുചോദിച്ചാൽ എനിക്ക് എപ്പോഴും കാട്ടിൽ നിന്നാൽ മതി, അതിലും വലിയ സന്തോഷം വേറെയില്ലെന്നു പറയുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ. പ്രൊജക്ട് മാനേജർ എന്ന ഉദ്യോഗപദവി ഉപേക്ഷിച്ച് വൈൽഡ് ലൈഫ് ടൂറുകളും വർക്ക് ഷോപ്പുകളുമായി ജീവിതം ആസ്വദിക്കുകയാണ് നിഷ. ലോകത്തിന്റെ വിവിധ ഭാഗത്തെ കാടുകൾ തേടി നിരന്തരം യാത്രകൾ നടത്തുന്ന നിഷ ദുബായിൽ സ്ഥിരതാമസമാണ്.



ഇത്തവണത്തെ മനോരമ ട്രാവലർ ‘വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ’ നിഷ പുരുഷോത്തമനാണ്. കാടുതേടിയുള്ള യാത്രകൾ തുടരട്ടെ...ട്രാവലറിന്റെ അഭിനന്ദനങ്ങൾ.

ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയം ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡിന്റെ രണ്ടാം റൗണ്ടിൽ വരെ നാലു തവണ മത്സരിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നിഷ പുരുഷോത്തമൻ തന്റെ കാടനുഭവങ്ങൾ പങ്കുവയ്ക്കുന്നു. കൂടുതൽ ചിത്രങ്ങളും പൂർണമായ ലേഖനവും വായിക്കാം ഇത്തവണത്തെ മനോരമ ട്രാവലറിൽ.

എഴുത്ത് : Akhila Sreedhar

ചിത്രങ്ങള്‍: Nisha Purushothaman