മീൻ ചാറിൽ കുളിച്ച കപ്പ, ഫിഷ് ഫ്രൈക്ക് 20! ഇന്ദിരാമ്മയുടെ രുചിയുടെ ടെക്നിക്ക് ടെക്കികളെയും വീഴ്‌ത്തി

വീട്ടിലൂണിന്റെ രുചി തേടിയാണ് തിരുവനന്തപുരം കുളത്തൂർ  വിഎസ്എസ്എസി ജംക്‌ഷനിലെത്തിയത്. ഒരു ബൈക്കിനൊപ്പം  ഒരാൾക്കുകൂടി നടന്നു പോകാൻ  പറ്റുന്ന ചെറിയ ഇടവഴി. രുചിയന്വേഷിച്ച് നടന്നപ്പോൾ ഒരു പഴയ വീട്ടുമുറ്റത്ത് തിക്കും തിരക്കും. ഒരു കോർപറേറ്റ് മീറ്റിങ് ഹാളിനു മുന്നിലെത്തിയതു പോലെ തോന്നും അവിടെ നിൽക്കുന്നവരെ കണ്ടാൽ. വടിവൊത്ത ഷർട്ടും മിനുങ്ങുന്ന ഷൂസും. ഇതെന്ത് മറിമായം എന്നാലോചിച്ചെങ്കിലും ഇടിച്ചങ്ങ് കയറി. അവിടെ ചെന്നപ്പോളാണ് കാര്യം മനസ്സിലായത്. ഇന്ദിരയുടെ വീട്ടിലൂണിന്റെ പ്രധാന ആരാധകർ ടെക്നോപാർക്കിലെ ഐ.ടി കുട്ടികളാണ്.

  ലാപ്ടോപിൽ നോക്കിയിരിക്കുന്ന അതേ ഏകാഗ്രതയായി രുന്നു പ്ലേറ്റ് വരുന്നതു വരെ. ചോറ് എത്തുന്നതോടെ  മലയാളിയായി പിറന്നവനെല്ലാം ഫുൾഫോമിലേക്ക് ഉയരും. ടാഗും ടൈയും പോക്കറ്റിലിട്ട്, ഫുൾ കൈ ഷർട്ടൊന്നു മടക്കി വച്ച് ഷർട്ടിന്റെ മുകളിലത്തെ ബട്ടൻ രണ്ടെണ്ണം അഴിച്ചിട്ടങ്ങ് തനി നാടൻ പയ്യനായി പലരും. ഒന്നാംറൗണ്ട് കഴിയുമ്പോളാണ് ചിലർ സ്പെഷൽ വാങ്ങിയില്ലല്ലോ എന്നോർക്കുന്നത്.

പിന്നെ നീട്ടി വിളിച്ചൊരു ചോദ്യമാണ്. ‘ ചേച്ചി, സ്പെഷൽ എന്താ ഉള്ളത്?’ ചിലപ്പോൾ മീൻചാറിൽ മുങ്ങിക്കുളിച്ച കപ്പയാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പുഴുക്ക് ആകാം. ഊണിന് 50 രൂപയും, മീൻ വറുത്തതിന് 20 രൂപയും. അല്ലാതെ സ്പെഷ ലായി കൊടുക്കുന്നതിന് സ്പെഷൽ ചാർജ് വാങ്ങുന്ന പരിപാടിയൊന്നും ഇന്ദിരചേച്ചിക്കില്ല. 



തിരുവന്തപുരത്ത് നിന്നു ആലപ്പുഴയിലെ സരസ്വതിയമ്മയുടെ വീട്ടിലെത്തുമ്പോഴും സ്നേഹത്തിനും രുചിയിലും വ്യത്യാസമൊന്നുമില്ല. മാറ്റം വിഭവങ്ങളിൽ മാത്രം. ആലപ്പുഴ യിലെ സനാതനപുരത്തെത്തി അമ്മച്ചികട ഏതാണെന്ന് ചോ ദിച്ചാൽ വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. ഉച്ചനേര ത്താണെങ്കിൽ അതിന്റെയും ആവശ്യം വരില്ല. ആളുകൾ വ രിയായി പോകുമ്പോൾ ഒപ്പമങ്ങ് കൂടിയാൽ മതി. 

കക്കാ ഇറച്ചിയുടെയും പൊരിച്ച മീനിന്റെയും കൈപിടിച്ചു വരുന്ന നല്ല ചൂട് ചോറ്. ഏതെങ്കിലും ഒന്നും മതി ചേച്ചീ എന്നറിയാതെ പറഞ്ഞാൽ, തോരനും അച്ചാറും അവിയലുമിട്ട്  കരുതലോടെ തന്നെ മറുപടി വരും, ‘‘ചേച്ചിയല്ല, അമ്മ.’’

രുചിയുടെ നളപാകമറിഞ്ഞ ആ വാക്കുകൾ കേട്ടാൽ പിന്നെയാരും ഒന്നും മിണ്ടില്ല. കറി വീണ്ടും ആവശ്യമെങ്കിൽ അടുക്കളയിൽ ചെന്ന് എടുത്ത് കഴിക്കാം. പക്ഷെ, തിരിച്ചെത്തുമ്പോൾ മുൻപ് ഇരുന്നിടത്തെ തന്നെ സീറ്റ് കിട്ടണമെന്ന് നിർബന്ധമൊന്നുമില്ല.

കണ്ണാടി അലമാരിക്ക് മുന്നിലൂടെ കടന്ന് പോകുന്ന കൂട്ടിയെപോലെ, കറിപാത്രങ്ങളുടെ അടുത്തേക്ക് വീണ്ടും വരാനായി അടുക്കള വാതിലിൽ ചാരിനിന്ന് ഉണ്ണണമെങ്കിൽ അങ്ങനെ. ഇത്രയും രുചിയുണ്ടെങ്കിൽ കാശെത്രയാകും എന്ന ‘കുന്നായ്മ’ ചിന്തയോടെ അമ്മച്ചിക്കടുത്തെത്തി. ‘മുപ്പത് രൂപ’. കേട്ടത് സത്യമോ എന്നുറപ്പിക്കാൻ ഒന്നൂടെ ചോദിച്ചുറപ്പിച്ചു. 



‘അമ്മച്ചി കട’ തുടങ്ങിയിട്ട് എത്ര വർഷമായെന്ന് ചോദിച്ചാൽ സരസ്വതിയമ്മയ്ക്ക് കൃത്യമായി അക്കങ്ങളൊന്നും ഓർമയില്ല. എങ്കിലും 82 വയസ്സുള്ള മുത്തശ്ശിരുചികളിൽ വന്നുപെടാത്ത ചേരുവകൾ ഇല്ലെന്നു തന്നെ പറയാം. 

പൂർണരൂപം വായിക്കാം