നീലക്കുറിഞ്ഞിക്ക് അരികെ വരെ കെഎസ്ആർടിസി സർവീസ്

മൂന്നാർ ∙ നീലക്കുറിഞ്ഞിക്കാലത്തെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പഴയ മൂന്നാറിൽ നിന്ന് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് തുടങ്ങുന്നു. സഞ്ചാരികളുടെ വാഹനങ്ങൾക്കു പഴയ മൂന്നാറിലെ ഹൈ ഓൾറ്റിറ്റ്യൂഡ് സ്റ്റേഡിയത്തിലും ഹൈഡൽ ഉദ്യാനത്തിലും പാർക്കിങ് സൗകര്യമൊരുക്കും.

രാജമലയിലേക്കു പോകാൻ ഇവിടെ നിന്നു ടിക്കറ്റെടുക്കാം. ഇതിനായി താൽക്കാലിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കും. ഇവിടെ നിന്നു കെഎസ്ആർടിസി ബസിൽ അഞ്ചാം മൈലിലെ ദേശീയോദ്യാന പ്രവേശന കവാടം വരെ പോകാം. തുടർന്നു വനംവകുപ്പിന്റെ മിനി ബസുകളിൽ രാജമലയിലേക്കു കൊണ്ടുപോകും. കെഎസ്ആർടിസി ബസ് ട്രയൽ റൺ ഞായറാഴ്ച നടക്കും.

ഗതാഗത പരിഷ്കാരം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ഇടുക്കി കലക്ടർ കെ.ജീവൻബാബു, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി എന്നിവർ ഇന്നലെ യോഗം ചേർന്നു. സഞ്ചാരികൾക്കായി ദേശീയോദ്യാനം പൂർണമായി ഒരുങ്ങിയെന്നും കൂടുതലായി എത്തുന്ന 20 ജീവനക്കാർ ചുമതലയേറ്റു തുടങ്ങിയെന്നും ആർ.ലക്ഷ്മി പറഞ്ഞു. 

ഒരു ദിവസം 3500 പേർ

 നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂവിട്ടു തുടങ്ങിയതോടെ രാജമലയിലേക്കു സഞ്ചാരികളുടെ എണ്ണം കൂടി. കഴിഞ്ഞ ‍‍ഞായറാഴ്ച 2921 പേർ എത്തി. ഓൺലൈൻ റിസർവേഷനും കൗണ്ടറുകളിലെ ടിക്കറ്റ് വിൽപനയുമുൾപ്പെടെ 3500 പേരെയാണ് ഒരു ദിവസം രാജമലയിലേക്കു പ്രവേശിപ്പിക്കുക.