45 കൊല്ലമായി ഫുട്ബോൾ കളിക്കുന്ന ജയിംസേട്ടൻ

‘‘45 കൊല്ലമായി ഫുട്ബോൾ കളിക്കുന്നു.  പ്രായം ഇത്രയുമായിട്ടും രോഗങ്ങളൊന്നുമില്ല.  വൈകിട്ട് അഞ്ചുമണിക്കേ പിള്ളേർ ഗ്രൗണ്ടിലെത്തൂ. ഞാൻ നാലരയ്ക്കെത്തി പന്തു തട്ടിത്തുടങ്ങും. വയസ്സായില്ലേ, ഇനിയെങ്കിലും നിർത്തിക്കൂടേയെന്നൊക്കെ അസൂയക്കാർ ചോദിക്കും, നമ്മൾ മൈൻ‍‍ഡ് ചെയ്യരുത് ’’.

പിള്ളേരുടെ കൂടെ തകർപ്പൻ ഫുട്ബോൾ കളിയിലാണു ജയിംസേട്ടൻ. അറുപതുകാരൻ വയനാട് അമ്പലവയൽ മാങ്കൊമ്പ് പുളിക്കാപറമ്പിൽ പി.എച്ച്. ജയിംസ്. ലോകകപ്പ് കാലത്ത് കുട്ടികൾ അദ്ദേഹത്തിന്റെ കളിമികവ് ഫെയ്സ്ബുക്കിലിട്ടു.  വെറ്ററൻ പ്രതിഭയെ നാടറിഞ്ഞത് അതോടെ. 

സന്തോഷ രഹസ്യം?
കൂടുതൽ ഫുട്ബോൾ കളിക്കുക, കൂടുതൽ സന്തോഷിക്കുക  ഓരോ വർഷവും പരിശീലനത്തിന്റെ സമയം കൂട്ടും. ദിവസവും വൈകിട്ട് രണ്ടരമണിക്കൂർ വരെ ഫുട്ബോൾ കളിക്കും. ചെറുപ്പക്കാരോടൊപ്പമാണു കൂടുതൽ സഹവാസം. എല്ലാ പ്രധാന ടൂർണമെന്റും ടിവിയിൽ കാണും, സന്തോഷിക്കും. 

ആരോഗ്യരഹസ്യം?  
നിലക്കടല. വറുത്ത നിലക്കടല കഴിക്കുന്ന ശീലം വർഷങ്ങളായുണ്ട്. ക്ഷീണമറിയാതിരിക്കാനും കായികക്ഷമത വർധിക്കാനും ഇതു സഹായിച്ചിട്ടുണ്ട്.