ശ്രീഹരിക്ക് എസ്പിബിയുടെ സമ്മാനം; സന്തോഷം അണപൊട്ടി

ചുരുങ്ങിയ കാലയളവിൽ ആസ്വാദക മനം കവർന്നവരായിരുന്നു മഴവിൽ മനോരമ സൂപ്പർ ഫോറിലെ ഗായകരെല്ലാം. പുതുമയാർന്ന എത്രയോഗാനങ്ങൾ ഇവരിൽ നിന്നും പ്രേക്ഷകർ കേട്ടു. സൂപ്പർ ഫോർ വേദിയിൽ ചിലഗാനങ്ങൾ പാടിയപ്പോൾ തങ്ങൾക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇവർ. 'തകർപ്പൻ കോമഡി'യുടെ വേദിയില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു 'സൂപ്പർ ഫോർ' താരങ്ങൾ അനുഭവം പങ്കുവച്ചത്.

ഏറ്റവും മനോഹരമായ അനുഭവമുള്ളതു മത്സര വിജയിയായ ശ്രീഹരിയുടെതാണ്. 'പടയപ്പ'യിലെ ഗാനം വേദിയിൽ പാടിയപ്പോൾ തന്നെ തേടിവന്ന ഭാഗ്യത്തെ പറ്റി ശ്രീഹരി ഓർത്തു. ശ്രീഹരിയുടെ വാക്കുകൾ ഇങ്ങനെ: 'പടയപ്പ എന്ന ഗാനം സൂപ്പർ ഫോറില്‍ പാടിയതിന്റെ യൂട്യൂബ് ലിങ്ക് ഗാനം പാടിയ എസ്പിബി സാറിനു അയച്ചു നൽകിയിരുന്നു. അദ്ദേഹം അതുകണ്ടിട്ട് ഗുഡ് സിങ്ങർ എന്നു പറഞ്ഞ് എനിക്കു റിപ്ലേ  അയച്ചു.' തുടർന്ന് ഈ ഗാനം തന്നെ ശ്രീഹരി തകർപ്പൻ കോമഡിയുടെ വേദിയിൽ ആലപിച്ചു.

ശ്രീഹരിക്കൊപ്പം ശ്വേത, ദേവ്, വൈശാഖൻ എന്നിവരും അതിഥികളായി എത്തി. റൺ എന്ന ചിത്രത്തിലെ 'പൊയ് സൊല്ലകൂടാതെ' എന്ന ഗാനം 'സൂപ്പർ ഫോർ' വേദിയിൽ പാടിയപ്പോൾ ഉണ്ടായ മനോഹര അനുഭവം വൈശാഖനും പങ്കുവച്ചു. ഗാനത്തിന്റെ സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ അഭിനന്ദനങ്ങൾ വൈശാഖനെ തേടിയെത്തിയിരുന്നു. 'കൊഞ്ചു മൈനാക്കളെ' എന്ന ഗാനം ശ്വേതയും 'കൺഫ്യൂഷൻ തീർക്കണമേ' ദേവും പാടി.ഓരോപാട്ടിനും ഗംഭീര ഡാൻസുമായി പ്രസന്നാ മാസ്റ്ററും സരയൂവും എത്തി. പാട്ടും ഡാൻസും കോമഡിയുമായി കാണികളെ കയ്യിലെടുത്താണു താരങ്ങള്‍ മടങ്ങിയത്.