ചെറുപ്പം മുതൽ മൈക്കിൾ ജാക്സൻ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര വെളിപ്പെടുത്തൽ

പോപ് ഇതിഹാസം മൈക്കിൾ ജാക്സൺ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണവുമായി കൊറിയോഗ്രാഫർ രംഗത്ത്. ഓസ്ട്രേലിയൻ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിർണായക വെളിപ്പെടുത്തൽ. 

ചെറുപ്പത്തിൽ മുതൽ ൈമക്കിൾ ജാക്സൺ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും അതിജീവനത്തെ കുറിച്ചും ലോകത്തിനു മുന്നിൽ രണ്ട് യുവാക്കൾ വിവരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം.തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു പകരമായി 2016 ല്‍ മൈക്കിൾ ജാക്സന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാൾ നൽകിയിരുന്നു. ഏഴാം വയസു മുതൽ 14 വയസുവരെ താൻ പീഡിപ്പിക്കപ്പെട്ടുവെന്നും കോറിയാഗ്രാഫർ പറയുന്നു. എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്സന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.

ആരോപണങ്ങളെ തളളി മൈക്കിൾ ജാക്സന്റെ കുടുംബം രംഗത്തു വന്നു. സമാനമായ ആരോപണം 2005 ൽ ഉയർന്നപ്പോൾ ജാക്സനെ ഇയാൾ പിന്തുണച്ചിരുന്നുവെന്നും ജാക്സന്റെ കുടുംബം പറയുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന എച്ച്ബിഒക്കെതിരെയും ജാക്സന്റെ കുടുംബം രംഗത്തു വന്നു. 1992ല്‍ മൈക്കിള്‍ ജാക്സന്‍ എച്ച്ബിഒയ്ക്ക്ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.