ആധാർ ഭേദഗതി: കോടതിവിധിയുടെ അന്തഃസത്തയ്ക്കു വിരുദ്ധം

ന്യൂഡൽഹി ∙ ആധാർ നിയമഭേദഗതി ഉയർത്തുന്നത് ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങൾ. ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊണ്ടുവരുന്ന ഭേദഗതി, വിധിയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്ന ആരോപണമാണ് ഉയരുന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിയമഭേദഗതിയിലൂടെ ഇല്ലാതാവുമെന്ന ആശങ്കയുണ്ട്. സ്വകാര്യത ഉറപ്പാക്കുന്നതിനു ‘ഡേറ്റ ‌പ്രൊട്ടക്‌ഷൻ’ നിയമം പാസാക്കേണ്ടതുണ്ട്. ഡേറ്റ സുരക്ഷിതമാക്കാനുള്ള സമഗ്രനിയമത്തിനു രൂപം കൊടുക്കുന്നതിനു മുൻപ് ആധാർ ഭേദഗതി വരുന്നത് ആപൽക്കരമായേക്കാം. വ്യക്തിയെ ബയോമെട്രിക് വിവരങ്ങൾ വഴി തിരിച്ചറിയാനുള്ള മാനദണ്ഡം (വെർച്വൽ ഐഡന്റിറ്റി) സർക്കാരിനു നിശ്ചയിക്കാമെന്നാണ് ഒരു ഭേദഗതി വ്യവസ്ഥ.

വിരലടയാളവും കൃഷ്ണമണിയും ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങളിലേതും ബദൽ തിരിച്ചറിയൽ മാനദണ്ഡമാക്കാൻ ഇതു വഴി സർക്കാരിന് അധികാരം ലഭിക്കും. മാനദണ്ഡം കാലാകാലങ്ങളിൽ മാറ്റാനുള്ള അധികാരവും സർക്കാരിനുണ്ടാവും. ഇക്കാര്യം നിയമത്തിന്റെ ഭാഗമാക്കാത്തതാണു സംശയമുണർത്തുന്നത്. നിയമത്തിന്റെ ഭാഗമാക്കിയാൽ ‘വെർച്വൽ ഐഡന്റിറ്റി’ മാറ്റി നിശ്ചയിക്കാൻ പാർലമെന്റിന്റെ അനുമതി വേണം. ഇക്കാര്യത്തിൽ ഒളിച്ചുകളിയെന്തിനെന്ന ചോദ്യമാണു ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ എംപിമാർ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

18 വയസായാൽ പുതിയ ആധാർ

18 വയസു പൂർത്തിയായി 6 മാസത്തിനകം നിലവിലുള്ള ആധാർ റദ്ദാക്കി പുതിയതു വാങ്ങണമെന്നും ഭേദഗ‌തി വ്യവസ്ഥ നിർ‌ദേശിക്കുന്നു. കുട്ടികളുടെ ബയോമെട്രിക് രേഖകളിൽ മാറ്റം വരാനിടയുള്ളതു കണക്കിലെടുത്താണിത്. ആധാർ അതോറിറ്റിക്കാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. ആധാർ ഹാജരാക്കാത്തതിന്റെ പേരിൽ കുട്ടികൾക്കു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. എന്നാൽ, എൻറോൾമെന്റ് നമ്പർ ഉണ്ടായിരിക്കണം.