ഒഴിപ്പിക്കൽ വിധിക്കെതിരെ എജെഎൽ ഹൈക്കോടതിയിൽ

ന്യൂഡൽഹി∙  ഐടിഒ പ്രസ് എൻക്ലേവിലെ ഓഫിസ് ഒഴിയണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡ് ദിനപത്രത്തിന്റെ നടത്തിപ്പുകാരായ അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 21ന്റെ വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. 9ന് കോടതി വാദം കേൾക്കും. 

എജെഎൽ ഹാജരാക്കിയ തെളിവുകൾ തള്ളിക്കളഞ്ഞ കീഴ്ക്കോടതി രണ്ടാഴ്ചയ്ക്കകം ഓഫിസ് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അല്ലെങ്കിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാമെന്നും വിധിച്ചിരുന്നു. 10 വർഷമായി അച്ചടി നടക്കുന്നില്ലെന്ന കാരണത്താലാണ് 56 വർഷത്തെ കരാർ അവസാനിപ്പിച്ച് ഓഫിസ് ഒഴിയാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ നാഷനൽ ഹെറൾഡിന്റെ ഡിജിറ്റൽ പതിപ്പുകളും ഹിന്ദി, ഉറുദു ഡിജിറ്റൽ ദിനപത്രങ്ങളും 2016–17 മുതൽ നിലവിലുണ്ടെന്നും ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള വാരികകൾ കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചതായും എജെഎൽ വാദിക്കുന്നു. 

എജെഎല്ലിന്റെ 99 % ഓഹരിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ഓഹരിയുടമകളായ യങ് ഇന്ത്യനിലേക്കു മാറ്റിയതും കോടതി കണക്കിലെടുത്തിരുന്നു.