അനുയായികളെ കുടുക്കുന്നുവെന്ന്; ജീവനൊടുക്കാൻ ശ്രമിച്ച് എംഎൽഎ

ബെംഗളൂരു ∙ അനധികൃത മണൽ ഖനന കേസുകളിൽ അനുയായികളെ കുടുക്കുന്നു എന്നാരോപിച്ചു ബിജെപി എംഎൽഎ ഗൂളിഹട്ടി ഡി. ശേഖർ പൊലീസ് സ്റ്റേഷനു മുന്നിൽ വച്ചു ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചു. കണ്ണിലും മറ്റും പെട്രോൾ വീണ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച മടക്കരെയിൽ പിടിച്ചെടുത്ത മണൽലോറി എംഎൽഎയുടെ അനുയായിയുടെതാണെന്നു പൊലീസ് പറഞ്ഞു. മണൽ വിട്ടുകൊടുക്കണമെന്നും ക്ഷേത്ര നിർമാണത്തിനുള്ളതാണെന്നും പിന്നാലെയെത്തി ഗൂളിഹട്ടി ശേഖർ വാദിച്ചു.  പൊലീസ് തയാറാകാത്തതിനെ തുടർന്ന് അനുയായികൾക്കൊപ്പം മടങ്ങിയെത്തി പ്രതിഷേധിക്കുകയായിരുന്നു.