ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ– നോർവേ ധാരണ

ന്യൂഡൽഹി∙ വിവിധ രംഗങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും നോർവേയും തമ്മിൽ ധാരണ. നോർവേയിലെ വനിതാ പ്രധാനമന്ത്രി എർന സോൾബർഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതൃത്വം നൽകിയ  ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു പുതിയ ദിശാബോധം കൈവന്നത്. ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന സോൾബർഗിനു രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകി.

വ്യാപാരം, വികസന പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഒട്ടേറെ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടത്താൻ കഴിഞ്ഞതായി മോദിയും സോൾബർഗും പറഞ്ഞു. ചെറിയ രാജ്യമായ നോർവേയ്ക്കു വലിയ രാജ്യമായ ഇന്ത്യയോടു ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നത് ഇരു രാജ്യങ്ങൾക്കും നേട്ടമാകുമെന്നു സോൾബർഗ് ചൂണ്ടിക്കാട്ടി. നോർവേയിലെ കമ്പനികൾക്ക് ഇന്ത്യയിലെ വിവിധ തുറമുഖങ്ങളുടെ വികസനം, കപ്പൽ നിർമാണം എന്നിവയിൽ സഹായം നൽകാൻ കഴിയുമെന്ന് മോദി പറഞ്ഞു.