ആയുധം താഴെവയ്ക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ല: കരസേനാ േമധാവി

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ആയുധം താഴെവയ്ക്കാതെ കശ്മീർ വിഷയത്തിൽ അവരുമായി ചർച്ച നടത്താനാവില്ലെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇമ്രാൻ ഖാൻ പാക്ക് പ്രധാനമന്ത്രിയായപ്പോൾ സമാധാനത്തെപ്പറ്റി വാഗ്ദാനങ്ങൾ ഏറെ നൽകിയെങ്കിലും പാലിച്ചില്ല. കശ്മീരിൽ ഭീകര സംഘടനകൾ വ്യാപകമായി ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുകയാണ്.
താലിബാനുമായി പാക്കിസ്ഥാൻ ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിൽ ഇന്ത്യയും അതിനു തയാറാകണം. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയ്ക്കുള്ള താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം വ്യ‌ക്തമാക്കി.

അതിർത്തിയിലെ സേനാ നടപടികൾക്കു മൂർച്ച കൂട്ടാൻ ലക്ഷ്യമിട്ടുള്ള യുദ്ധസജ്ജമായ യൂണിറ്റ് (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി) ഈ വർഷം തന്നെയുണ്ടാകും. കാലാൾപ്പടയ്ക്കു പകരം വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സേനാംഗങ്ങളെ ഉൾപ്പെടുത്തിയുള്ളതാണു യൂണിറ്റ്. ജമ്മു കശ്മീർ കേന്ദ്രീകരിച്ചുള്ള വടക്കൻ സേനാ കമാൻഡിലെ അംഗങ്ങൾക്ക് ഈ മാസം 20ന് സ്നൈപ്പർ തോക്കുകൾ (ഉന്നം തെറ്റാതെ വെടിവയ്ക്കാൻ ശേഷിയുള്ള ദീർഘദൂര പരിധിയുള്ള തോക്ക്) ലഭ്യമാക്കും – അദ്ദേഹം പറഞ്ഞു.